കോട്ടയം: കേരളത്തിലെ കള്ളപ്പണക്കാരായ കച്ചവടക്കാരെല്ലാം കോടികളാണ് ഇടത്-വലത് മുന്നണികൾക്ക് നൽകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടിക്കണക്കിന് രൂപയാണ് ഇരു മുന്നണികൾക്കും ലഭിക്കുന്നത്. മാവേലി സ്‌റ്റോറിലും സപ്ലൈകോയിലും സാധനങ്ങൾ ഇല്ലെങ്കിലും മുഖ്യമന്ത്രിക്കും മകൾക്കും പരിവാരങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കും കോടിക്കണക്കിന് രൂപ മാസപ്പടിയായി കിട്ടുന്നുണ്ട്. ഭരിക്കുന്ന പാർട്ടിയ്‌ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നാൽ പ്രതിപക്ഷം എന്ത് പറയും എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ, ഭൂതം നിധി കാക്കുന്ന പോലെ പിണറായി വിജയനും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്ന പ്രതിപക്ഷ നേതാവാണ് കേരളത്തിനുള്ളത്.
വി.ഡി സതീശൻ എന്ന് പറഞ്ഞാൽ മച്ചാ, മച്ചാ ആണ്. പിണറായി വിജയനും വി.ഡി സതീശനും ഭായി, ഭായി. മാസപ്പടി വിവാദം കേരളാ നിയമസഭയിൽ ഉന്നയിക്കാനുള്ള ഒന്നാന്തരം അവസരം വി.ഡി സതീശൻ തകർത്തു കളഞ്ഞു. നിയമസഭയിൽ അദ്ദേഹം ഉന്നയിച്ചില്ല. എല്ലാ അഴിമതികളും മൂടി വെയ്‌ക്കുന്ന, സർക്കാരിന്റെ അഴിമതിക്ക് കാവൽ നിൽക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. സർക്കാരിന്റെ അഴിമതിക്ക് കുട പിടിക്കുന്ന ഒരു പ്രതിപക്ഷം. പുതുപ്പള്ളിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വ്യാജ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഐ.എൻ.ഡി.ഐ.എ മുന്നണിയുടെ രണ്ട് പാർട്ടികൾ ഇവിടെ പരസ്പരം മത്സരിക്കുകയാണ്.
ഐ.എൻ.ഡി.ഐ.എ മുന്നണി രൂപികരിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ അവരുടെ രണ്ട് ഘടക കക്ഷികൾ ഏറ്റുമുട്ടുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. കോൺഗ്രസ് പാർട്ടിക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും കേരളത്തിലെ ജനങ്ങളോട് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല. കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കാൻ കാരണക്കാരായ രണ്ട് മുന്നണികളാണ് ഇപ്പോൾ വികസനത്തെപ്പറ്റി പറയുന്നത്. പച്ചക്കള്ളം പറയാൻ ഒരു ലജ്ജയുമില്ലാത്ത രണ്ട് മുന്നണികൾ. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളാണ് നരേന്ദ്രമോദി സർക്കാർ കേരളത്തിന് വേണ്ടി നൽകിയത്. ഇത് തള്ളിക്കളയാൻ ഇവിടുത്തെ ഇടത് വലത് മുന്നണികൾക്ക് സാധിക്കില്ല- കെ.സുരേന്ദ്രൻ പറഞ്ഞു.
Comments