തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ പിണറായി സർക്കാർ അവതാളത്തിലാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കിയിരിക്കുകയാണെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
‘അതിദരിദ്രർക്ക് മാത്രം കൊടുക്കുന്ന കിറ്റ് വിതരണം പോലും കൃത്യമായി നൽകാതെ പാവങ്ങൾ ഓണം ഉണ്ണുന്നത് പോലും മുടക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ആറുലക്ഷം പേർക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്ക് മാറ്റിവെച്ച് ഭൂരിപക്ഷം പേർക്കും നിഷേധിച്ചത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ മുഖം തുറന്ന് കാണിക്കുന്നു. വിപണിയിൽ ഇടപെടാതെ സർക്കാർ മാറിനിന്നതോടെ അവശ്യസാധനങ്ങൾ വാങ്ങാൻ സാധിക്കാതെ ജനങ്ങൾ വീട്ടിലിരിക്കുന്ന അവസ്ഥയായി. പൊതുവിതരണ സംവിധാനങ്ങളൊക്കെ പൂർണ്ണമായും തകർന്നു കഴിഞ്ഞു.
സപ്ലൈകോയിൽ സാധനങ്ങൾ ഒന്നും കിട്ടാനില്ല. പച്ചക്കറിക്ക് സ്വർണ്ണത്തേക്കാൾ വിലയായിരിക്കുകയാണ്. വമ്പിച്ച വിലക്കയറ്റം മാർക്കറ്റുകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയുണ്ടാക്കി. കച്ചവടക്കാരെയും കർഷകരെയും സർക്കാർ പിന്നിൽ നിന്നും കുത്തുകയായിരുന്നു. മാസാവസാനം ഓണം വരുകയാണെങ്കിൽ ശമ്പളവും പെൻഷനും നൽകി പോരുന്ന പതിവും ഇത്തവണ സർക്കാർ തെറ്റിച്ചു. സർക്കാർ ജീവനക്കാരെയും ഓണം ആഘോഷിക്കുന്നതിൽ നിന്നും തടയാൻ സർക്കാരിന് സാധിച്ചു. മലയാളികൾ ഓണം ആഘോഷിക്കേണ്ടെന്നാണ് ഈ സർക്കാരിന്റെ നിലപാട്. നാടിന്റെ സാംസ്‌കാരിക പൈതൃകങ്ങളോട് ഈ സർക്കാരിനുള്ള വിരോധം ഓണത്തോടും അവർ പ്രകടിപ്പിക്കുകയാണ്’- എന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി.
Comments