മുംബൈ : ചന്ദ്രയാൻ-3 രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് അവകാശപ്പെട്ട വ്യാജ ശാസ്ത്രജ്ഞൻ മിതുൽ ത്രിവേദിയെ സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തു. ത്രിവേദിക്ക് ഐഎസ്ആർഒയുമായി ഒരു ബന്ധവുമില്ലെന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ത്രിവേദിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഐപിസി 478, 471, 419, 420 വകുപ്പുകൾ പ്രകാരമാണ് സൂറത്ത് പൊലീസ് മിതുൽ ത്രിവേദിക്കെതിരെ കേസെടുത്തത്. മിഥുലിന്റെ വിദ്യാഭ്യാസ യോഗ്യതയാണ് സൂറത്ത് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത് .മിഥുൽ ത്രിവേദി താൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഐഎസ്ആർഒയുമായി ബന്ധപ്പെട്ട് അങ്ങനെയൊരാൾ ഇല്ലെന്ന് മനസ്സിലാക്കിയതായി സിറ്റി അഡീഷണൽ പൊലീസ് കമ്മീഷണർ ശരദ് സിംഗാള് പറഞ്ഞു.
മിഥുലിനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം ട്യൂഷൻ ക്ലാസുകൾ നടത്തിയിരുന്നതായും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ ബോധപൂർവം ഈ കഥകൾ പ്രചരിപ്പിച്ചതായും വ്യക്തമായതായി സിംഗാൾ പറഞ്ഞു. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗിന് തൊട്ടടുത്ത ദിവസം മിഥുൽ ത്രിവേദിയും ചില അധ്യാപകരും തമ്മിലുള്ള ചർച്ചയുടെ ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നു. ഈ സംഭാഷണത്തിൽ, ദൗത്യത്തെക്കുറിച്ചും അതിന്റെ വിജയകരമായ ഫലത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നത് കേൾക്കാം. താൻ ഐഎസ്ആർഒ സെന്ററിലാണെന്ന് മിഥുൽ ഇതിൽ പറയുന്നുണ്ട്. സംഭാഷണത്തിനിടയിൽ, ചന്ദ്രയാൻ രൂപകല്പന ചെയ്തത് താനാണെന്നും മിഥുൽ പറയുന്നു.
മാത്രമല്ല മിഥുൽ ത്രിവേദി ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ പങ്കെടുക്കുകയും സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു .
Comments