കോട്ടയം: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണ് കോൺഗ്രസ് പിന്തുണയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തമിഴ്നാട് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പിന്തുണച്ചതോടെ കോൺഗ്രസിന്റെ തനിനിറം പുറത്തായെന്നും അദ്ദേഹം പറഞ്ഞു.
‘ഉദയനിധി സ്റ്റാലിന്റെയും കാർത്തി ചിദംബരത്തിന്റെയും പ്രസ്താവനയോടുള്ള രാഹുൽഗാന്ധിയുടെയും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെയും മൗനം അവരുടെ ഹിന്ദുവിരുദ്ധതയുടെ ഉദാഹരണമാണ്. രാജ്യത്തെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് ഐഎൻഡിഐഎ മുന്നണി വംശഹത്യ നടത്തുമെന്നാണ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്നേഹത്തിന്റെ കടയല്ല വംശീയോന്മൂലനത്തിന്റെ കടയാണ് കോൺഗ്രസ് തുറക്കാൻ ശ്രമിക്കുന്നത്’.
‘ഗണപതിയെ അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഉദയനിധി സ്റ്റാലിനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇസ്ലാം മതത്തെ നശിപ്പിക്കുമെന്നാണ് ആരെങ്കിലും പറഞ്ഞതെങ്കിൽ ഇടത്-വലത് മുന്നണികൾ കേരളം കത്തിച്ചേനെ. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അപമാനിച്ചപ്പോൾ നോവലിസ്റ്റിന്റെ കൂടെ നിന്നവരാണ് കോൺഗ്രസുകാർ. എല്ലാകാലത്തും ഹിന്ദുവിരുദ്ധത പ്രകടിപ്പിക്കുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുന്നതാണ് കോൺഗ്രസിന്റെയും രീതിയെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments