കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിന വീണ്ടും സമരത്തിന്. ഈ മാസം13-ന് നിയമസഭയ്‌ക്ക് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സമരം നടത്തും. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ഷിന വീണ്ടും സമരം ഇരിക്കുന്നത്. സംഭവത്തിൽ സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന പറഞ്ഞു.
2017 നവംബർ 30-നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹർഷിന പ്രസവ ശസ്ത്രക്രിയയ്‌ക്ക് വിധേയമായത്. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി. ആരോഗ്യമന്ത്രി നിയോഗിച്ച രണ്ട് അന്വേഷണ സമിതികളും മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണോ കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. തുടർന്ന് ആഭ്യന്തര അന്വേഷണ സമിതിയെ വിശദ അന്വേഷണത്തിന് നിയോഗിക്കുമെന്ന് പറഞ്ഞെങ്കിലും അത് എങ്ങുമെത്തിയില്ല. ഇതോടെയാണ് ഹർഷീന സമരവുമായി മെഡിക്കൽ കോളേജിന് മുന്നിൽ എത്തിയത്.
ശാസ്ത്രക്രിയക്കിടെ തന്റെ വയറ്റിൽ കത്രിക കുടുങ്ങിയ വിവരം 2022 സെപ്റ്റംബർ 17-നാണ് ഹർഷിന അറിയുന്നത്. നാളുകളായി അനുഭവിച്ചിരുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം ഇതായിരുന്നുവെന്നും യുവതി തിരിച്ചറിഞ്ഞു. അതിനുശേഷം നിരവധി തവണ പരാതി സമർപ്പിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തു. ഏഴു ദിവസത്തോളം നീണ്ട സമരം നടത്തിയപ്പോൾ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. നീതി ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ അന്ന് സമരം അവസാനിപ്പിച്ചു. എന്നാൽ ഇപ്പോഴും ഹർഷിനയ്‌ക്ക് നീതി ലഭ്യമായിട്ടില്ല.
Comments