തിരുവനന്തപുരം ; സ്കൂളിലെ ഉച്ചഭക്ഷണത്തിനു സാധനങ്ങൾ നൽകിയവർ പണം ചോദിച്ചു വീട്ടിലേക്കു വരുന്നതിൽ മനം മടുത്ത പ്രഥമാധ്യാപകൻ സ്കൂളിൽ ഉച്ചഭക്ഷണ വിതരണം നിർത്തി .ഇതുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകൻ അധികാരികൾക്കു കത്തു നൽകി . കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എൽപി സ്കൂളിലെ പ്രഥമാധ്യാപകൻ ജെ.പി.അനീഷാണ് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർക്കും നൂൺ മീൽ സൂപ്രണ്ടിനും കത്തുനൽകിയത്.
‘എന്റെ സ്കൂളിൽ വ്യാഴാഴ്ച മുതൽ ഉച്ചഭക്ഷണ വിതരണം നിർത്തുന്നു. പ്രഥമാധ്യാപകൻ എന്ന ഒറ്റക്കാരണത്താൽ കടക്കാരെ പേടിച്ചു നാണം കെട്ടു ജീവിക്കേണ്ട അവസ്ഥയാണ് സാർ.’ എന്നാണ് കത്തിൽ പറയുന്നത് .
കരകുളം സഹകരണ ബാങ്കിൽനിന്നു 11.50% പലിശയ്‌ക്കു 2 ലക്ഷം രൂപ വായ്പ എടുത്തതിന്റെ രസീതും ചേർത്തിട്ടുണ്ട്. സ്കൂളിൽ 607 വിദ്യാർഥികളുണ്ടെന്നും ഇവർക്കുള്ള ഉച്ചഭക്ഷണം ഇതുവരെ മുടങ്ങിയിട്ടില്ലെന്നും കത്തിലുണ്ട്. പക്ഷേ, സർക്കാരിൽ നിന്നു 3 മാസമായി തുക ലഭിക്കുന്നില്ലെന്നും കത്തിൽ പറയുന്നു
150 കുട്ടികൾക്കുവരെ ദിവസം 8 രൂപ വീതവും അതിനു മുകളിൽ 500 കുട്ടികൾക്കുവരെ 7 രൂപയുമാണു സർക്കാർ സഹായം. ഒരു കുട്ടിക്ക് ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. ഒരു മുട്ടയ്‌ക്കു മാത്രം 5 രൂപ വിലയുണ്ട്. അപ്പോഴാണു സർക്കാർ ഒരു കുട്ടിക്കു പരമാവധി 8 രൂപ നൽകുന്നത്.
Comments