എറണാകുളം: ഗൃഹനാഥനും ഭാര്യയും 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അങ്കമാലി കുറുമശ്ശേരിയിലാണ് സംഭവം. പാറക്കടവ് എൻ.എസ്.എസ് സ്‌കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് ജീവനൊടുക്കിയത്.
വിദേശത്ത് ജോലിയ്‌ക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി മകൻ ഷിബിൻ വാങ്ങിയ പണം ഏജന്റിന് കൈമാറിയെങ്കിലും യഥാസമയം ജോലിക്ക് കൊണ്ടുപോകുവാനോ, പണം തിരിച്ചുനൽകാനോ സാധിക്കാതെ വന്നു. ഇതോടെ ഷിബിന് ആ ബാധ്യത ഏറ്റെടുക്കേണ്ടി വന്നു. തുടർന്ന്, വാങ്ങിയ പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ പല കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ പണം നൽകിയ ആളുകൾ ശല്യം ചെയ്യാനും വീട്ടിൽ കുത്തിയിരിക്കാനും തുടങ്ങി. ഇതിനുപിന്നാലെയാണ് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം.
ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
Toll free helpline number: 1056
Comments