ഇടുക്കി: സാമ്പത്തിക തർക്കത്തെ തുടർന്ന് അഗ്നിരക്ഷാ നിലയത്തിൽ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും. കട്ടപ്പന അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ തമ്മിലാണ് തർക്കമുണ്ടായത്. ഇവർ കഴിഞ്ഞ ദിവസം രാത്രി ഓഫീസിന് സമീപത്തെ മെസിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് വാക്കേറ്റവും തർക്കവും ഉണ്ടായത്. ഒടുവിൽ അവധിയിലായിരുന്ന സ്റ്റേഷൻ ഓഫീസർ എത്തിയാണ് രംഗം ശാന്തമാക്കിയത്.
സേനയിലെ ഡ്രൈവർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സാമ്പത്തിക കേസിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിവീശൽ വരെ എത്തിയത്. സേനാംഗങ്ങൾ നഗരത്തിൽ പണം പലിശയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ടും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
എസ്.ഐ ആണെന്ന് പറഞ്ഞ് പാറമട നടത്തിപ്പുകാരിൽ നിന്ന് പണം പിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് കത്തിവീശിയതെന്നാണ് വിവരം. മൂന്നുവർഷം കൂടുമ്പോൾ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് സ്ഥലംമാറ്റം പതിവാണ്. എന്നാൽ ഇയാൾ ഉന്നതരെ സ്വാധീനിച്ച് കട്ടപ്പന നിലയത്തിൽ തുടരുകയാണെന്നും സംസാരമുണ്ട്.
Comments