ന്യൂഡൽഹി : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശ നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സമ്മാനം . വെങ്കലത്തിൽ പ്രത്യേകമായി നിർമ്മിച്ച താമരപ്പൂവാണ് മോദി തന്റെ സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകുക . ഉത്തർപ്രദേശിലെ മഹോബ പ്രദേശത്തെ കലാകാരനായ മൻമോഹൻ സൈനിയാണ് . ഈ അദ്വിതീയ സ്മരണികകൾ ഒരുക്കുന്നത് . 50 ഓളം താമരകളാണ് ഇതിനായി നിർമ്മിച്ചിരിക്കുന്നത്.
ഈ സ്മരണികകളെ അപൂർവവും സവിശേഷവുമാക്കുന്നത് ഡിസൈൻ ആണെന്ന് മൻമോഹൻ സൈനി പറഞ്ഞു. 30 വർഷത്തിലേറെയായി സൈനി വെങ്കല പുരാവസ്തുക്കൾ നിർമ്മിക്കുന്നുണ്ട് . ഇവന്റിന്റെ ലോഗോയിൽ താമര ഉള്ളതിനാലാണ് ഇന്ത്യയുടെ സമ്മാനമായി താമരപ്പൂവ് നൽകാൻ തീരുമാനിച്ചത്.
മൻമോഹൻ സൈനി പ്രശസ്തനായ ലോഹ ശിൽപിയും മഹോബയിൽ നിന്നുള്ള ദേശീയ അവാർഡ് ജേതാവുമാണ്. “ഒരു ചെറിയ ഭ്രമണം ചെയ്യുമ്പോൾ അതിന്റെ പുറം ദളങ്ങൾ തുറക്കുന്ന തരത്തിൽ തയ്യാറാക്കിയ ഒരു പ്രത്യേക താമരയാണിത്. കൂടുതൽ കറക്കുമ്പോൾ, പൂർണ്ണമായി വിരിഞ്ഞ പുഷ്പം ലഭിക്കും. തനിക്കല്ലാതെ മറ്റൊരു കരകൗശല വിദഗ്ധനും അവ നിർമ്മിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് ഹാൻഡ്‌ക്രാഫ്റ്റ് ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രതിനിധികൾ എട്ട് മാസം മുമ്പ് തന്നെ സമീപിച്ച് ജി 20 ഉച്ചകോടിക്ക് പ്രത്യേക സ്മരണികൾ സൃഷ്ടിക്കാൻ പറഞ്ഞത് തന്റെ വൈദഗ്ധ്യം മൂലമാണെന്ന് മൻമോഹൻ സൈനി പറഞ്ഞു.
“അന്ന്, ജി 20 മറ്റേതൊരു ഇവന്റ് പോലെയായിരിക്കുമെന്ന് കരുതി ഞാൻ അതിനെ നിസ്സാരമായി എടുത്തിരുന്നു, എന്നാൽ അടുത്തിടെ ഇത് ടിവിയിൽ കണ്ടപ്പോൾ, ഇത് വലിയ കാര്യമാണെന്നും ടാസ്‌ക്കിനായി തിരഞ്ഞെടുക്കപ്പെടാൻ ഭാഗ്യമുണ്ടെന്നും ഞാൻ മനസ്സിലാക്കി. ”- അദ്ദേഹം പറഞ്ഞു.
50 താമരകൾ നിർമ്മിക്കാൻ ആറ് മാസമെടുത്തു . താമരയ്‌ക്ക് അഞ്ച് ഇഞ്ച് നീളമുണ്ടെന്നും ഓരോന്നിലും ചെറുതും വലുതുമായ എട്ട് ഇതളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു .ഹമീർപൂരിൽ നിന്നുള്ള ലോക്‌സഭാ എംപി പുഷ്പേന്ദ്ര സിംഗ് ചന്ദേലും സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ചേർന്ന് 2016 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ‘പരിവർത്തൻ റാലി’യിൽ പ്രധാനമന്ത്രിക്ക് താൻ നിർമ്മിച്ച ‘കമലം’ സമ്മാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments