കോഴിക്കോട് : നമ്പർ വൺ കേരളത്തിൽ കഴിഞ്ഞ പതിറ്റാണ്ടിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന. 2012ൽ 8490 പേർ ജീവനൊടുക്കിയപ്പോൾ 2022ൽ ഇത് 10,162 ആയിമാറി. 2022ൽ ആത്മഹത്യചെയ്‌തവരിൽ 79 ശതമാനവും സ്‌ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ജീവിക്കാൻ കഴിയാതെ സ്വയം ഹത്യ ചെയ്യുന്നവരുടെ പറുദീസയായി മാറി നമ്പർ വൺ കേരളം. പലവിധ പ്രശ്ങ്ങളാൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നതായാണ് സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്.
2020ൽ കേരളത്തിൽ 8497 പേർ ജീവനൊടുക്കി. 2021ൽ ഇത് 9547 ആയും 2022 ൽ 10,162 ആയും ഉയർന്നു. കോവിഡ് സൃഷ്ടിച്ച മാനസിക സംഘർഷവും ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും ഉൾപ്പെടെയുള്ളവ ആത്മഹത്യാ നിരക്കിനെ സ്വാധീനിച്ച് എന്നാണ് സർക്കാർ ഭാഷ്യം. ജീവനൊടുക്കുന്നവരിൽ 56 ശതമാനവും 45 വയസ്സിന് മുകളിലുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്. ഒറ്റപ്പെടൽ, സാമ്പത്തിക സ്വാശ്രയത്വമില്ലായ്‌മ, രോഗങ്ങൾ, കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ എന്നിവയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. 40 ശതമാനം ആത്മഹത്യ 15 വയസ്സിനും 45 വയസ്സിനും മധ്യേയാണ്. 2022ലെ ആത്മഹത്യകളിൽ 48 ശതമാനത്തിനും കാരണമായത് കുടുംബവഴക്കാണ്. 17 ശതമാനം ആത്മഹത്യകൾ മാനസിക പ്രശ്‌നങ്ങളാലും 14 ശതമാനം ശാരീരിക പ്രശ്‌നങ്ങളാലുമാണ്. 78 ശതമാനം പേരും തൂങ്ങിമരണമാണ് തെരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷം നാല് കുടുംബ ആത്മഹത്യകളുണ്ടായി. ഇതിൽ 11 പേരാണ് ഉൾപ്പെട്ടത്. ജീവനൊടുക്കിയവരിൽ 88 ശതമാനം പേരും പ്ലസ്‌ടുവിൽ കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ളവരാണ്. ബിരുദധാരികൾ, പ്രൊഫഷണൽ യോഗ്യതയുള്ളവർ എന്നിവരിൽ 7.5 ശതമാനം മാത്രമാണ് ആത്മഹത്യചെയ്യുന്നത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ആത്മഹത്യയുടെ തലസ്ഥാനം കേരളത്തിന്റെ തലസ്ഥാനം തന്നെ എന്ന പ്രത്യേകതയും ഉണ്ട്. തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 44 പേർ മരണം വരിച്ചു. മലപ്പുറമാണ് ഏറ്റവും പിന്നിൽ–- 11 പേർ.കേരളത്തിലെ ആത്മഹത്യാ നിരക്ക് 2021-ലെ ദേശീയ ശരാശരിയായ 11.3-ന്റെ ഇരട്ടിയിലധികമാണ്. പ്രണയാഭ്യർത്ഥനകൾ നിരസിക്കുമ്പോൾ പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാമുകന്മാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ഈയിടെയായി കേരളത്തിൽ വർധിച്ചുവരികയാണ്. ഒരു ആത്മഹത്യ നടക്കുമ്പോൾ അതിന്റെ ഇരുപതിരട്ടി ആത്മഹത്യാ ശ്രമങ്ങൾ നടക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കു പുറത്തു വരുമ്പോൾ അതിൽ ഏഴു വർഷവും ഭരിച്ചത് പിണറായി വിജയനാണ് എന്ന പ്രത്യേകതയും ഉണ്ട്.
Comments