കോഴിക്കോട്: നിപ രോഗബാധയെന്നു സംശയിക്കുന്ന നാല് പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച വ്യക്തയുടെ ഭാര്യയും കുട്ടികളുമാണ് നിലവിൽ ചികിത്സയിലുള്ളത്. ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് കളക്ടറേറ്റിൽ നടന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
പനിമരണം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം തന്നെ സമ്പർക്ക പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രാഥമിക സമ്പർക്കമാണ് ഇതിലെല്ലാെമെന്നും, ഹൈ റിസ്കിലും ഇവർ ഉൾപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ കോഴിക്കോട് കൺട്രോൾ റൂം തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. 16 കോർ കമ്മിറ്റികൾ രൂപീകരിച്ച് 16 ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. സ്വീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ, ജാഗ്രതാ പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇടപെടലുകൾ നടക്കുകയാണ്. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപ സംബന്ധിച്ച് കൂടുതൽ വ്യക്തത വരണമെങ്കിൽ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ലഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണമെന്ന് അറിയിപ്പുണ്ട്. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വൈകിട്ട് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
Comments