കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറി ഇറങ്ങി യുവാവ് മരിച്ചു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11. 30 ഓടെയാണ് സംഭവം നടന്നത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം സംഭവിച്ചത്.
റോഡ് റോളറിന് മുന്നിൽ വിനോദ് കിടക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഇത് കണ്ടിരുന്നില്ല. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളർ ഓടിച്ചയാൾ പോലീസിനോട് പറഞ്ഞത്. വിനോദ് മദ്യപിച്ചിരുന്നതായും സംശയമുണ്ട്. ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മൃതദേഹം രാത്രി തന്നെ പോലീസെത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് മൃതദേഹത്തിന് അരികിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ പരിശോധിച്ചായിരുന്നു മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തയ്യൽ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്.
Comments