ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ഇപ്പോൾ സമ്മേളിക്കുന്നത് ചെറിയ കാലത്തേക്കാണ്, എന്നാൽ വലിയ കാര്യങ്ങൾ ഈ കാലയളവിൽ നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ മന്ദിരത്തിൽ നിന്നും വികസിത ഇന്ത്യയിലേക്കുള്ള യാത്ര തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജി20 സമ്മേളനത്തിൽ രാജ്യത്തിന്റെ വൈവിധ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സാധിച്ചതായി മോദി പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറാൻ നമുക്ക് സാധിച്ചു. ആഫ്രിക്കൻ യൂണിയന് ജി20ൽ അംഗത്വം ലഭിച്ചു. ഐകകണ്‌ഠേന ലോകരാജ്യങ്ങൾ പ്രമേയം പാസാക്കി. ജി20 യിൽ പൂർത്തീകരിക്കാൻ സാധിച്ച എല്ലാകാര്യങ്ങളും രാജ്യത്തിന്റെ ശോഭനമായ ഭാവിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി സഭാസമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് പഴയ പാർലമെന്റ് മന്ദിരത്തിലാകും ഇരു സഭകളും സമ്മേളിക്കുക. വിനായക ചതുർത്ഥി ദിനമായ നാളെ പുതിയ മന്ദിരത്തിൽ സഭകൾ സമ്മേളിക്കും. 75 വർഷം പൂർത്തിയാക്കിയ പാർലമെന്റിന്റെ നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ, പഠനങ്ങൾ എന്നീ വിഷയത്തിലും ഇന്ന് ചർച്ച നടക്കും. പ്രത്യേക സമ്മേളനത്തിനോട് അനുബന്ധിച്ച് പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ഇന്നലെ ദേശീയ പതാക ഉയർത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയിൽ സംസാരിക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ ചർച്ചയ്‌ക്ക് തുടക്കമിടും. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ടും ആദ്യ ദിവസമായ ഇന്ന് ബിജെപിയുടെ ലോക്‌സഭാ എംപിമാരായ സുനിൽ കുമാർ സിംഗും ഗണേഷ് സിംഗും ചേർന്ന് അവതരിപ്പിക്കും.
Comments