തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. മധ്യ- തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകൾക്കാണ് യെല്ലോ അലർട്ട്.
കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ട മഴ ലഭിച്ചു. തിരുവനന്തപുരത്തിന്റെ വിവിധ പ്രദേശങ്ങളിൽ 110 മി.മീ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. നേരത്തെ ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യപിച്ചിരുന്നത്.
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. രണ്ട് ചക്രവാതച്ചുഴിയും ന്യൂനമർദ്ദ സാദ്ധ്യതയുമാണ് മഴ തുടരാൻ കാരണം. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ, മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
Comments