കോഴിക്കോട്: പോലീസിനെ കുത്തി പരിക്കേൽപ്പിച്ച മോഷണ സംഘം പിടിയിൽ. മൂന്നംഗ സംഘത്തെയാണ് മെഡിക്കൽ കോളജ് പോലീസ് സാഹസികമായി പിടികൂടിയത്. കിണാശേരി സ്വദേശി അക്ഷയ്, കല്ലായി സ്വദേശി ഷിഹാൽ, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് മൂന്ന് പേരും.
ഇക്കഴിഞ്ഞ 19-നാണ് കോഴിക്കോട് മെഡിക്കൽ കോളജിന് മുൻ വശത്ത് വെച്ച് ബൈക്ക് മോഷണം പോയത്. മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘം ഇതിനിടെ കൊടുവള്ളിയിലെത്തി മൊബൈൽ ഷോപ്പിലും കവർച്ച നടത്തി കുറ്റിക്കാട്ടൂരിലേക്ക് കടന്നു. ഇതറിഞ്ഞെത്തിയ ഡിസിപിയുടെ സ്പെഷ്യൽ സ്ക്വാഡും മെഡിക്കൽ കോളജ് പോലീസും ചേർന്നാണ് രണ്ടു പേരെ പിടികൂടിയത്.
ഇതിനിടെ പോലീസ് ഡ്രൈവറായ സന്ദീപിനെ കുത്തിപ്പരുക്കേൽപ്പിച്ച് മുഖ്യപ്രതി കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് രക്ഷപ്പെട്ടു. പ്രദേശത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതി കടന്നു കളഞ്ഞത്. ഇയാൾ മാനാഞ്ചിറയ്ക്ക് സമീപത്തെ കോംട്രസ്റ്റിന്റെ ഉപയോഗ ശൂന്യമായ കെട്ടിടത്തിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഇവിടെയെത്തി. തുടർന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കൊപ്പം വിവിധ കേസുകളിൽ ഉൾപ്പെട്ടെ ഏഴ് പേരെയും പോലീസ് ഇവിടെ നിന്ന് പിടികൂടി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.