ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദര്‍ശിക്കും. നാളെ പ്രധാനമന്ത്രി രാജസ്ഥാനിലെ ചിത്തോര്ഗഡിലും മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലും രണ്ട് പൊതുയോഗങ്ങളിലാണ് സംസാരിക്കുക. രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ രാവിലെ 10:45 എത്തുന്ന പ്രധാനമന്ത്രി 7,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും. ഉച്ചകഴിഞ്ഞ് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെത്തുന്ന പ്രധാനമന്ത്രി 19,260 കോടി രൂപയുടെ വികസന സംരംഭങ്ങൾക്കും തുടക്കം കുറിക്കും.
മദ്ധ്യപ്രദേശില്‍ ഏകദേശം 19,260 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. റോഡ് ബന്ധിപ്പിക്കലിന് വലിയ ഉത്തേജനം നല്കുന്ന ഡല്‍ഹി-വഡോദര അതിവേഗപാത അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. പി.എം.എ.വൈ ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശത്തിന് സമാരംഭം കുറിയ്ക്കും. ജല്‍ ജീവന് മിഷനു കീഴിലുള്ള പദ്ധതികള്‍ക്കും ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴിലെ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനുമുള്ള പദ്ധതികളുടെ തറക്കല്ലിടലും നിര്‍വഹിക്കും.
രാജസ്ഥാനില്‍ ഏകദേശം 7,000 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമായി, മെഹ്സാന-ഭട്ടിന്‍ഡ-ഗുരുദാസ്പൂര്‍ ഗ്യാസ് പൈപ്പ്ലൈന് സമര്‍പ്പിക്കും. രാജസ്ഥാനില്‍ റെയില്‍, റോഡ് മേഖലയിലെ വിവിധ പദ്ധതികളും സമര്‍പ്പിക്കും. നാഥ്ദ്വാരയില്‍ സ്വദേശ് ദര്ശന് പദ്ധതിക്ക് കീഴില്‍ വികസിപ്പിച്ച ടൂറിസം സൗകര്യങ്ങളും പ്രധാനമന്ത്രി സമര്‍പ്പിക്കും.