വയനാട്: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും പിടികൂടിയത് 56 കിലോയോളം മാനിറച്ചി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 56 കിലോയോളം മാനിറച്ചി കണ്ടെത്തിയത്. പ്രതികൾ പാചകത്തിനായി മാനിന്റെ ഇറച്ചി ഒരുക്കുമ്പോഴാണ് നാലംഗ സംഘത്തിലെ രണ്ട് പ്രതികൾ വലയിലായത്. ഓടി രക്ഷപ്പെട്ട രണ്ടുപേർക്കായി തിരച്ചിൽ തുടങ്ങി.
വയനാട് കുറുക്കന്മൂല കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് നിലവിൽ പിടിയിലായത്. ഓടി രക്ഷപ്പെട്ടവർ വന്യജീവി സങ്കേതത്തിലെ താൽകാലിക ജീവനക്കാരാണെന്നാണ് വിവരം. ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മാനിനെ കെണിവെച്ച് പിടിച്ചതിനെക്കുറിച്ച് രഹസ്യ വിവരം കിട്ടിയത് കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിനാണ്. ബേഗൂർ റെയ്ഞ്ചിലെ തൃശ്ശിലേരി സെക്ഷന് കീഴിൽ മാനിനെ വേട്ടയാടി ഇറച്ചിക്കറി വയ്ക്കുന്നു എന്നായിരുന്നു വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർഎത്തുമ്പോൾ കറി വെക്കാനായി ഇവർ ഇറച്ചി മുറിക്കുകയായിരുന്നു.
എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. ബാക്കിയുള്ള രണ്ടുപേരാണ് വനംവകുപ്പിന്റെ പിടിയിലായത്. പരിശോധനയിൽ കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അഞ്ചുവയസ്സ് പ്രായമുള്ള മാനിനെയാണ് കെണിവച്ച് പിടിച്ചത് എന്നാണ് അനുമാനം.