കൊച്ചി: 3,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ബാങ്ക് കൺസോർഷ്യം ഇനത്തിലാണ് ബാധ്യത. 52 ഇടങ്ങളിലെ ആസ്തികൾ പണയം വെച്ചാണ് വായ്പ എടുത്തിട്ടുള്ളത്. നിലവിലെ ആസ്തി മൂല്യനിർണയത്തിനായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതായും കെഎസ്ആർടിസി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
3100 കോടി രൂപയാണ് ബാങ്ക് കൺസോർഷ്യത്തിൽ നിന്നും കെഎസ്ആർടിസി വായ്പ എടുത്തിരിക്കുന്നത്. 2,925.79 കോടി രൂപയാണ് അടച്ച് തീർക്കാനുള്ളത്. ജീവനക്കാരുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ ചാലക്കുടി കെഎസ്ആർടിസി എംപ്ലോയീസ് സൊസൈറ്റി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ആസ്തി ബാധ്യതകൾ സംബന്ധിച്ച് കോടതി നിർദ്ദേശപ്രകാരം കെഎസ്ആർടിസി സത്യവാങ്മൂലം സമർപ്പിച്ചത്. ആസ്തികളുടെ നിലവിലെ മൂല്യം നിർണയിക്കാൻ എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2020-21 സാമ്പത്തിക വർഷം വരെയുള്ള ഓഡിറ്റ് മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. അതിനാൽ ആസ്തി ബാധ്യതകൾ സംബന്ധിച്ച ഏറ്റവും പുതിയ ബാലൻസ് ഷീറ്റ് സമർപ്പിക്കാൻ സാവകാശം വേണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 417.2 ഏക്കർ ഭൂമിയാണ് കെഎസ്ആർടിസിയുടെ കൈവശമുള്ളത്. ഇതിൽ 340.57 ഏക്കർ സ്വന്തം ഭൂമിയും, 17.33 ഏക്കർ വാടക ഭൂമിയുമാണ്. 58.51 ഏക്കർ ഭൂമിയുടെ പട്ടയത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. 1,29,702 ചതുരശ്രയടി വിസ്തീർണ്ണം വരുന്ന എട്ട് വാണിജ്യ സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു.