അഹമ്മദാബാദ്: തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയ രണ്ട് പേർ കള്ളക്കടത്ത് സ്വര്‍ണം കൊള്ളയടിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ദുബായിൽ നിന്ന് കാപ്സ്യൂള്‍ രൂപത്തില്‍ ഡാനിഷ് ഷെയ്ഖ് എന്ന യുവാവ് കൊണ്ടുവന്ന 50 ലക്ഷത്തിന്റെ സ്വര്‍ണമാണ് എടിഎസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ രണ്ട് പേര് കൊള്ളയടിച്ചത്.
കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒക്ടോബർ ഒമ്പതിന് വഡോദരയിലെ പരിചയക്കാരന്റെ നിർദ്ദേശ പ്രകാരം ദുബായിലേക്ക് വിമാനം കയറിയെന്നാണ് ഡാനിഷ് ഷെയ്ഖ് എന്നയാള്‍ പോലീസിനോട് വ്യക്താമാക്കിയത്. തുടർന്ന് ടിക്കറ്റും താമസ സൗകര്യവും ലഭിച്ചെന്നും സ്വർണം കടത്താൻ 20,000 രൂപ കിട്ടിയെന്നും ഡാനിഷ് ഷെയ്ഖ് പോലീസിനോട് പറഞ്ഞു.
തുടർന്ന് പദ്ധതി പ്രകാരം രണ്ട് സ്വർണ ഗുളികകൾ മലദ്വാരത്തില്‍ ഒളിപ്പിച്ച് ഒക്ടോബർ 28ന് പുലർച്ചെ ഡാനിഷ് ഷെയ്ഖ് അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങി. ഇവിടുത്തെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ നിന്നും ഡാനിഷ് പുറത്തിറങ്ങി. തുടർന്ന് പരിചയക്കാരന് വഡോദരയിലേക്ക് പോകാന്‍ അയച്ച വാനില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് എടിഎസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് രണ്ട് പേര് തടഞ്ഞുവെച്ചത്.
തുടർന്ന് ഒരു ബഹുനില കെട്ടിടത്തിന് പത്താം നിലയിലെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഡാനിഷ് പോലീസിനോട് പറഞ്ഞു. പിന്നീട് മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാനും അവര്‍ ആവശ്യപ്പെട്ടു. 850 ഗ്രാം സ്വര്‍മാണ് ഉണ്ടായിരുന്നത്. ഏകദേശം 50 ലക്ഷം രൂപ വില വരുന്നതായിരുന്നു സ്വർണ്ണം. ഇത് കൂടാതെ തന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് പണവും ഇരുവരും തട്ടിയെടുത്തെന്നും ഡാനിഷ് പറഞ്ഞു.
പോലീസിനെ സമീപിക്കാന്‍ ഭയമായിരുന്നതിനാൽ ഡാനിഷിന് കുറച്ച് ദിവസത്തിന് ശേഷമാണ് പരാതി നല്‍കിയത്. സംഭവത്തിൽ അജ്ഞാതർക്കെതിരെ കവർച്ച, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് സബ് ഇൻസ്പെക്ടർ ആർഎച്ച് പാണ്ഡവ് പറഞ്ഞു.