കോഴിക്കോട്: ചാത്തമംഗലം എംഇഎസ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത ഏഴ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഇന്ന് കോളേജിൽ ചേർന്ന ആന്റി – റാഗിംഗ് കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം. സസ്പെൻഡ് ചെയ്ത ഏഴു പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർത്ഥികളെ കുന്ദമംഗലം പോലിസ് വിളിച്ചു വരുത്തി തെളിവുകൾ സ്വീകരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ചാത്തമംഗലം എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിൽ വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റത്. ഒന്നാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥി മുഹമ്മദ് റിഷാനിനെയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. മർദ്ദിക്കുമെന്ന സീനിയർ വിദ്യാർത്ഥികളുടെ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ കോളേജിന്റെ ബാൽക്കണിയിൽ നിന്നും ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ ചൊല്ലി സീനിയർ വിദ്യാർത്ഥികളും ജൂനിയർ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം നടന്നിരുന്നു. പോസ്റ്റ് നീക്കം ചെയ്തില്ലെങ്കിൽ തല്ലുമെന്നും വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തി. തുടർന്ന് ചിത്രങ്ങൾ നീക്കം ചെയ്യാതെ വന്നപ്പോൾ 20-ഓളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റിഷാനെ മർദ്ദിക്കുകയായിരുന്നു. കണ്ണിനും മുഖത്തിന്റെ വശങ്ങളിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.