പത്തനംതിട്ട : റോബിൻ ബസ് നാളെ നിരത്തിലിറങ്ങും. നാളെ പുലർച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുമെന്നാണ് ബസ് ഉടമ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്നും ഉടമ വ്യക്തമാക്കി. നിയമ ലംഘനം ചൂണ്ടിക്കാട്ടി മുൻപു രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. അതേ സമയം ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ല എന്ന നിലപാടിൽ തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോഴുമുള്ളത്.
കഴിഞ്ഞ ഒക്ടോബര്‍ 16-ാം തിയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. റോബിൻ ബസ് കോയമ്പത്തൂർ സർവ്വീസിനായുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. കോടതിയാണോ എംവിഡി ഉദ്യോഗസ്ഥരാണോ വലുതെന്ന് നോക്കാം. ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ‘റോബിന്’ ബസുടമ ഗിരീഷ് പറഞ്ഞു.
അതേസമയം റോബിൻ ബസിനെ പൂട്ടാൻ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹർജി നൽകി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകൾക്കെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചട്ടങ്ങളിലെ ചില വകുപ്പുകൾ നിയമത്തിനെതിരെന്ന് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടി.
ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സ്റ്റേജ് ക്യാരേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം .