തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണം പിടികൂടി. ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി സുഹൈബ്, തിരുവനന്തപുരം സ്വദേശി മുഹമ്മദ് അഫ്സർ എന്നിവരെയാണ് പിടികൂടിയത്. ഫ്ളാസ്കിലും സ്വർണത്തിൽ മുക്കിയ ലുങ്കിയിലുമായാണ് സ്വർണം കടത്തിയത്.
ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും. സംഭവത്തിൽ കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബി (34)നെ കസ്റ്റംസ് എയർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും ഫ്ളാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മിശ്രിത രൂപത്തിൽ കടത്തിയ 1.959 കിലോ സ്വർണം കണ്ടെത്തിയത്. ഏകദേശം 1.2 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്.
തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറിന്റെ (28) പക്കൽ നിന്നും സ്വർണത്തിൽ മുക്കിയ 10 ലുങ്കികൾ പിടികൂടി. സ്വർണലായനിയിൽ മുക്കിയ ശേഷം മടക്കി ബാഗിനുള്ളിൽ സൂക്ഷിച്ച ലുങ്കികളാണ് പിടികൂടിയത്. ഈ ലുങ്കികളുടെ ഭാരം 4.3 കിലോഗ്രാമായിരുന്നു. വിമാനത്തവളത്തിലെ ബാഗേജ് എക്സ്റേ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയാണ് സാധനങ്ങൾ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ലുങ്കിയിൽ നിന്നു സ്വർണം വേർതിരിച്ച് അളവെടുക്കുന്നതിന് കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു. ഇതിൽ നിന്നും ഏകദേശം ഒരു കിലോഗ്രാം സ്വർണം ഈ ലുങ്കികളിൽ ഉണ്ടാകുമെന്നാണ് സൂചന. ഇതിന് 60 ലക്ഷം രൂപ വരെ വില വരുമെന്നാണ് കണക്ക്.