തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 24 വരെ സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22- ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും 23നും 24നും പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. നിലവിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതിനാൽ പ്രത്യേക ജാഗ്രത നിർദ്ദേശമുണ്ട്. ഈ സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രത പുലർത്തണെന്നും നിർദ്ദേശമുണ്ട്.
കോമോറിൻ മേഖലക്ക് മുകളിലായും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രണ്ട് ചക്രവാതചുഴികൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.