തൃശൂർ: വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തെ ന്യായീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എന്തിനാണ് എല്ലാവരും കാറിൽ പോകുന്നതെന്നും, നടന്ന് പോയാൽ പോരെ എന്നുമായിരുന്നു വിജയരാഘവന്റെ ചോദ്യം. തൃശൂർ കേച്ചേരിയിൽ കുന്നംകുളം ഏരിയ സമ്മേളനത്തിലാണ് റോഡിൽ സ്റ്റേജ് കെട്ടിയ സംഭവത്തെ ന്യായീകരിച്ച് വിജയരാഘവൻ വിചിത്രവാദം ഉന്നയിച്ചത്.
” റോഡിൽ സ്റ്റേജ് കെട്ടിയത് കൊണ്ട് എന്തൊരു ട്രാഫിക് ജാം ഉണ്ടായി എന്നാണ് അവർ പറയുന്നത്. അല്ലെങ്കിൽ ഇവിടെ ട്രാഫിക് ജാം ഇല്ലേ? ഇവരെല്ലാവരും കൂടി കാറിൽ കയറി പോകേണ്ട കാര്യമുണ്ടോ? റോഡ് സൈഡിൽ സിപിഎം പൊതുയോഗം വച്ചു എന്നാണ് അവർ പറയുന്നത്. എന്നിട്ട് സുപ്രീംകോടതിയിൽ കേസ് കൊടുക്കാൻ പോയിരിക്കുകയാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത് പോലെ കേസ് കൊടുക്കുന്നത്. പത്ത് മനുഷ്യർക്ക് പോകാൻ കുറച്ച് സ്ഥലം മതി. പക്ഷേ പത്ത് കാറുകൾ പോകണമെങ്കിൽ എത്ര സ്ഥലം വേണം. പണ്ടൊക്കെ എല്ലാവരും നടന്നാണ് പൊയ്ക്കൊണ്ടിരുന്നത്. ഇത്ര വലിയ കാർ വോണോ, ചെറിയ കാറിൽ പോയാൽ പോരെ? ഏറ്റവും വലിയ കാർ പോകുമ്പോൾ അത്രയും സ്ഥലം കൂടി പോവുകയാണ്. 25 കാർ പോകുമ്പോൾ 25 ആളുകൾ മാത്രമാണ് പോകുന്നത്.
കാർ എടുത്ത് അമ്മായിഅമ്മയെ കാണാനാണ് ചിലർ പോകുന്നത്. സല്ലപിച്ച് വർത്താനം പറഞ്ഞൊക്കെയാണ് യാത്ര. അത്യാവശ്യത്തിനുള്ള കാർ യാത്ര കുറവായിരിക്കും. കാർ ഉള്ളവൻ കാറിൽ പോകുന്നത് പോലെ തന്നെ പാവങ്ങൾക്ക് ജാഥ നടത്താനുള്ള അവകാശവും വേണം. എന്തിനാണ് ജാഥ നടത്തുന്നതെന്നും ചോദിച്ച് ചിലർ ഇറങ്ങിയിട്ടുണ്ട്. സിപിഎമ്മിന്റെ പ്രവർത്തനം സോഷ്യലിസം സ്ഥാപിക്കാനാണ്. ഉള്ളവനും ഇല്ലാത്തവനുമായ ലോകം സൃഷ്ടിക്കാനാണത്. സമൂഹത്തിന്റെ പൊതുബോധത്തെ പരിവർത്തനം ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ കൂടി കമ്മ്യണിസ്റ്റ് സമ്മേളനങ്ങളുടെ ഭാഗമാണെന്നും” വിജയരാഘവൻ പറയുന്നു.
ഈ മാസം അഞ്ചിനാണ് സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായിട്ട് റോഡിന്റെ ഒരു ഭാഗം പൂർണമായി അടച്ച് സ്റ്റേജ് കെട്ടിയത്. പാതയോരങ്ങളിൽ പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്ക് ഉണ്ടെന്നിരിക്കെയാണ് വഞ്ചിയൂരിൽ പ്രധാനപാത പൂർണമായും അടച്ചുകെട്ടി സിപിഎം സ്റ്റേജ് ഉണ്ടാക്കിയത്. സംഭവത്തിൽ ഹൈക്കോടതി സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ഉന്നയിച്ചത്.