മുസാഫറാബാദ്: പാക് അധീന കശ്മീരിലെ തദ്ദേശീയ രാഷ്‌ട്രീയ കൂട്ടായ്മകളുടെ സഖ്യമായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയെ ഭരണകൂടം നിരോധിച്ചതിന് പിന്നാലെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം. സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മില്‍ വിവിധ നഗരങ്ങളില്‍ ഉണ്ടായ ആയുധമേന്തിയ ഏറ്റുമുട്ടലുകളില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മേഖലയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയ്‌ക്കെതിരെയും ഭരണകൂടത്തിന്റെ രാഷ്‌ട്രീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സംഘടനയാണ് ജെഎഎസി. എന്നാല്‍ ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് പാക് അനുകൂല ഭരണകൂടം ഈ സഖ്യത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച സുരക്ഷാസേനയുടെ വെടിയേറ്റ് ഒരു പ്രാദേശിക വ്യാപാരി കൊല്ലപ്പെട്ടതാണ് നിലവിലെ വന്‍ സംഘര്‍ഷങ്ങള്‍ക്ക് പെട്ടെന്ന് തിരികൊളുത്തിയത്. റവാലാകോട്ട് നഗരത്തിലെ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ വ്യാപാരിയുടെ മൃതദേഹവുമായി ആയിരക്കണക്കിന് ജെഎഎസി അനുകൂലികള്‍ ഒത്തുകൂടുകയായിരുന്നു.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ സുരക്ഷാസേന ശ്രമിച്ചതോടെ പ്രദേശം യുദ്ധക്കളമായി മാറി. പ്രക്ഷോഭകര്‍ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോള്‍ ബോംബുകളുമായി സൈന്യത്തെ നേരിട്ടതായി റവാലാകോട്ട് കമ്മീഷണര്‍ സര്‍ദാര്‍ വഹീദ് ഖാന്‍ അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. സൈന്യത്തിന്റെ തിരിച്ചടിയില്‍ ആറ് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്നുമാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഭരണകൂടം മറച്ചുവെക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. വരുന്ന ജൂലൈ 27-ന് പാക് അധീന കശ്മീരിലെ നിയമനിര്‍മ്മാണ സഭയിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പാണ് പ്രക്ഷോഭകരെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം. കശ്മീരിന് പുറത്തുനിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി നിയമസഭയില്‍ 12 സീറ്റുകള്‍ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ജെഎഎസി ആസൂത്രണം ചെയ്തിരുന്നത്.
ഇത് തടയാന്‍ കൂടിയാണ് സംഘടനയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയതും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയതും. അടിച്ചമര്‍ത്തല്‍ തുടരുന്നു: കനത്ത വൈദ്യുത തടസ്സവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കാരണം ജനങ്ങള്‍ നേരത്തെ തന്നെ ദുരിതത്തിലായിരുന്നു. ഇതിന് പിന്നാലെ സൈന്യം നടത്തുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ പാക് അധീന കശ്മീരിനെ കൂടുതല്‍ അസ്ഥിരതയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നഗരങ്ങളില്‍ ഇപ്പോഴും സൈനിക കാവല്‍ തുടരുകയാണ്.















