യൂറോപ്യന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 13-ന് തിരിക്കും; സൊവാക്യയിലേക്ക് ചരിത്ര സന്ദര്‍ശനം, ജി7 ഉച്ചകോടിയില്‍ ട്രംപുമായി കൂടിക്കാഴ്ച

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 13 മുതല്‍ 19 വരെ ഫ്രാന്‍സ്, സ്ലൊവാക്യ എന്നീ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 14-ന് ഫ്രാന്‍സില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. അടുത്തിടെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തിയ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.

ഇരുരാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകളെയും നിക്ഷേപകരെയും ഒന്നിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ഭാരത് ഇന്നൊവേറ്റ്‌സ്’ സംഗമം ഇരു നേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ 14 മുതല്‍ 16 വരെ പ്രധാനമന്ത്രി മോദി സ്ലൊവാക്യയില്‍ ചരിത്രപരമായ ഔദ്യോഗിക സന്ദര്‍ശനം നടത്തും. സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയുടെ ക്ഷണപ്രകാരമാണ് ഈ സന്ദര്‍ശനം. 1993-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്ലൊവാക്യ സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്.

അവിടെ പ്രധാനമന്ത്രി ഫിക്കോയുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തുന്ന മോദി, പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുമായും കൂടിക്കാഴ്ച നടത്തും. ഓട്ടോമൊബൈല്‍, റെയില്‍വേ മേഖലകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര-നിക്ഷേപ സഹകരണം വിപുലീകരിക്കുന്നതിലാകും ചര്‍ച്ചകള്‍ ഊന്നുക. ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടന്ന ‘എഐ ഇംപാക്ട് സമ്മിറ്റില്‍’ സ്ലൊവാക്യന്‍ പ്രസിഡന്റ് പങ്കെടുത്തതിന് പിന്നാലെയാണ് ഈ സന്ദര്‍ശനം.

തുടര്‍ന്ന് ജൂണ്‍ 16, 17 തീയതികളില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഫ്രാന്‍സിലെ ഈവിയാനിലേക്ക് തിരിക്കും. ആഗോള സാമ്പത്തിക വീണ്ടെടുപ്പ്, അന്താരാഷ്‌ട്ര ഐക്യദാര്‍ഢ്യം, നിര്‍മ്മിത ബുദ്ധി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചകോടിയുടെ വേദിയില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മോദി-ട്രംപ് കൂടിക്കാഴ്ചയെ അന്താരാഷ്‌ട്ര സമൂഹം ഏറെ ഉറ്റുനോക്കുന്നുണ്ട്.

ജൂണ്‍ 18-ന് പാരിസിലെത്തുന്ന പ്രധാനമന്ത്രി, യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക-സ്റ്റാര്‍ട്ടപ്പ് മേളയായ ‘വിവാടെക് ഉച്ചകോടിയില്‍’ പങ്കെടുക്കും. കൂടാതെ ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തും. നൂതന സാങ്കേതികവിദ്യ, ഡിജിറ്റല്‍ പരിവര്‍ത്തനം, സുസ്ഥിര സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള ആഴത്തിലുള്ള സഹകരണമാണ് ഈ സന്ദര്‍ശനം വ്യക്തമാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജി7 ഉച്ചകോടിയിലെ ഇന്ത്യയുടെ പങ്കാളിത്തം ‘ഗ്ലോബല്‍ സൗത്തിന്റെ’ (വികസ്വര രാജ്യങ്ങളുടെ) ശക്തമായ ശബ്ദമായി ഇന്ത്യ മാറിയതിന്റെ തെളിവാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Share