ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ ആണവായുധ നയത്തില്‍ വലിയ മാറ്റം വരുത്തിക്കൊണ്ട് ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങള്‍ യുദ്ധസന്നദ്ധമായി വിന്യസിച്ചതായി അന്താരാഷ്‌ട്ര ആയുധ നിരീക്ഷണ സംഘടനയായ ‘സിപ്രി’. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ആണവപോര്‍മുനകളും അവ തൊടുത്തുവിടാനുള്ള മിസൈല്‍ സംവിധാനങ്ങളും വെവ്വേറെ സൂക്ഷിക്കുന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ നയത്തില്‍ നിന്നുള്ള വലിയൊരു മാറ്റമാണിത്.
ഇന്ത്യയുടെ ആണവശേഖരത്തിന്റെ ഒരു ഭാഗം ‘സംഭരിച്ചുവെച്ചവ’ എന്നതിലുപരി ‘പ്രവര്‍ത്തനസജ്ജമായി വിന്യസിച്ചവ’ എന്ന് സിപ്രി തരംതിരിക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യയുടെ ആണവശേഖരത്തില്‍ വര്‍ദ്ധനവ് ആണവായുധങ്ങള്‍ സജ്ജമാക്കി അന്തര്‍വാഹിനികളിലോ സൈനിക താവളങ്ങളിലോ വിന്യസിക്കുന്ന രീതിയിലേക്ക് ഇന്ത്യ മാറുകയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ കൈവശമുള്ള ആകെ ആണവപോര്‍മുനകളുടെ എണ്ണം 180-ല്‍ നിന്ന് 190 ആയി ഉയര്‍ന്നു. ഇതില്‍ 12 എണ്ണമാണ് സമാധാനകാലത്ത് പ്രവര്‍ത്തനസജ്ജമായി വിന്യസിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് അരിഘാത്, ഐഎന്‍എസ് അരിദാമന്‍ എന്നീ രണ്ട് ആണവ അന്തര്‍വാഹിനികള്‍ പ്രവര്‍ത്തനസജ്ജമാക്കിയതും പ്രതിരോധ പട്രോളിംഗ് ആരംഭിച്ചതുമാണ് ഈ വിന്യാസത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. പാകിസ്താനുമായുള്ള തന്ത്രപരമായ മത്സരത്തിന് പുറമെ, ചൈനയിലെ മുഴുവന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്തിച്ചേരാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.















