പടിഞ്ഞാറന്‍ ഏഷ്യയിലെ സുരക്ഷാ പ്രതിസന്ധി: കുവൈത്ത് അമീറുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ട്രംപ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഏഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍ സബാഹുമായി ഫോണില്‍ ചര്‍ച്ച നടത്തി. സംഭാഷണത്തില്‍ മേഖലയിലെ സമാധാന അന്തരീക്ഷത്തെക്കുറിച്ചും ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 3-ന് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ കനത്ത നയതന്ത്ര-സുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക ഇടപെടല്‍.

യു.എസും ഇറാനും തമ്മിലുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. ഇത് വിമാനത്താവളത്തിന് കനത്ത നാശനഷ്ടമുണ്ടാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. സമാധാനത്തിനായുള്ള ആഹ്വാനവുമായി ഇന്ത്യകുവൈത്തിന്റെ പരമാധികാരത്തിന്മേലും പ്രാദേശിക സമഗ്രതയ്‌ക്ക് മേലുമുണ്ടായ കടന്നുകയറ്റത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീറിനെ അറിയിച്ചു. ആക്രമണങ്ങളില്‍ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. മേഖലയില്‍ യുദ്ധസമാന സാഹചര്യം ഒഴിവാക്കണമെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും എത്രയും വേഗം സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കുവൈത്തിലുള്ള ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തുന്നതിന് കുവൈത്ത് അമീറിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അതേസമയം, ഡൊണാള്‍ഡ് ട്രംപ് ഇറാനുമായുള്ള അന്തിമ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലെ യു.എസ് നാവികസേനയുടെ ഉപരോധം ശക്തമായി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ എന്‍ബിഎ ഫൈനല്‍സ് മത്സരം കണ്ട് മടങ്ങവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി നിലവില്‍ നടക്കുന്ന അണിയറ ചര്‍ച്ചകള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും വരും ദിവസങ്ങളില്‍ ഇതില്‍ വ്യക്തത വരുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇറാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുകാലത്തും അനുവാദം നല്‍കാത്ത വിധത്തിലുള്ള ശക്തമായ കരാറാണ് രൂപപ്പെടുന്നത്. കരാര്‍ ഒപ്പിട്ട് രണ്ട് അല്ലെങ്കില്‍ മൂന്ന് ദിവസത്തിനകം ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതുവരെ ഇറാന് മേല്‍ പരമാവധി സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് യു.എസ് തന്ത്രം. ‘ഒരു തുള്ളി എണ്ണയോ വരുമാനമോ മറ്റ് ആനുകൂല്യങ്ങളോ’ ഈ തന്ത്രപ്രധാനമായ സമുദ്രപാത വഴി കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വലിയൊരു നയതന്ത്ര വഴിത്തിരിവ് ഉണ്ടായേക്കുമെന്ന ശുഭപ്രതീക്ഷയും യു.എസ് പ്രസിഡന്റ് പങ്കുവെച്ചു.

Share