ഔഗാഡോഗു: പടിഞ്ഞാറൻ ആഫ്രിക്കയിലെ ബുർക്കിന ഫാസോയിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം. പാശ്ചാത്യരെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തിൽ 20പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അൽഖ്വായ്ദ അനുകൂല സംഘടനയായ ഇസ്ലാമിക് മഗ്‍ രിബ് ഏറ്‍റെടുത്തു.
ബുർക്കിനോ ഫാസോയുടെ തലസ്ഥാനമായ ഔഗാഡോഗുവിലെ ആഡംബര ഹോട്ടലിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഐക്യരാഷ്‌ട്രസഭാ അംഗങ്ങളും പാശ്ചാത്യരും കൂടുതലായി താമസിക്കുന്ന സ്പ്ലെൻഡിഡ് ഹോട്ടലിൽ പ്രാദേശിക സമയം രാത്രി 7.30യോടെ ആയിരുന്നു ആക്രമണം. ഹോട്ടലിന് പുറത്ത് കാർ ബോംബ് സ്ഫോടനം നടത്തിയതിന് പിന്നാലെ ആയുധധാരികൾ ഹോട്ടലിലേക്ക് ഇരച്ചു കയറുകയായിരുന്നു.
പൊലിസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ചിലരെ ബന്ദികളാക്കിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അൽ ഖ്വയ്ദയുമായി ആഭിമുഖ്യം പുലർത്തുന്ന ഇസ്ലാമിക് മഗ്‍രബ് ഏറ്‍റെടുത്തു. നവംബറിൽ അയൽ രാജ്യമായ മാലിയിലെ ഹോട്ടലിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ 20പേർ കൊല്ലപ്പെട്ടിരുന്നു. ബുർക്കിനോ ഫാസോയിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത് അടുത്തിടെയാണ്.