പറ്റ്‌ന: ബിഹാറില്‍ നിതീഷ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് നടക്കും. ദീപാവലിയും 17 ന് ഛാട്ട് ഉത്സവവും നടക്കുന്നതിനാലാണ് സത്യപ്രതിജ്ഞ നീണ്ടുപോയതെന്നാണ് ജെഡിയു നല്‍കുന്ന സൂചന. അതേസമയം മന്ത്രിസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ലാലുവും നിതീഷും അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രിയെന്ന ഫോര്‍മുലയാണ് നിതീഷ് ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്കാണ് സീറ്റുകള്‍ കൂടുതല്‍. മുഖ്യമന്ത്രിസ്ഥാനം നിതീഷിന് നല്‍കുമെന്ന് ആര്‍ജെഡി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരം ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ ഉള്‍പ്പെടെ ആര്‍ജെഡി വിലപേശല്‍ നടത്തുന്നുണ്ട്. ബിഹാറില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പരമാവധി 36 ആണ് മന്ത്രിസഭയ്‌ക്ക് ഭരണഘടന അനുവദിക്കുന്ന അംഗബലം.
റോഡ്, ആരോഗ്യം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ കൈവശപ്പെടുത്താനുളള നീക്കങ്ങളും ജെഡിയു നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ മേഖലകള്‍ അടിസ്ഥാനമാക്കിയുള്ള വികസനമാണ് മഹാസഖ്യം മുന്നോട്ടുവെച്ചത്. അതുകൊണ്ടു തന്നെ ഈ വകുപ്പുകള്‍ ജെഡിയു മന്ത്രിമാരെ ഏല്‍പിക്കാനാണ് നിതീഷിന്റെ നീക്കം. വകുപ്പുകളില്‍ കാര്യമായി ഇടയാത്ത ലാലു മക്കളില്‍ ഒരാളെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിതീഷും ലാലുവും നയിക്കുന്ന മഹാസഖ്യം 178 സീറ്റുകളാണ് നേടിയത്. ആര്‍ജെഡിക്ക് 80 ഉം ജെഡിയുവിന് 71 സീറ്റുകളുമാണ് ഉള്ളത്. സഖ്യത്തിന്റെ ഭാഗമായി 41 ഇടങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 27 സീറ്റുകളും ലഭിച്ചിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്ക് 58 സീറ്റുകളാണ് ലഭിച്ചത്.