ന്യൂഡൽഹി : സാധാരണ ജനങ്ങളെ ബാധിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം സർജിക്കൽ സ്ട്രൈക്കും. ജനവാസ മേഖലയിൽ നിന്നകന്ന് പഷ്തൂൺ വാലയിലെ മലനിരകളിലുള്ള ഭീകര കേന്ദ്രമായിരുന്നു ആക്രമണത്തിനായി ലക്ഷ്യമിട്ടത്. മസൂദ് അസറിന്റെ സഹോദരൻ മൗലാന യൂസഫ് അസർ അഥവാ ഉസ്താദ് ഘോറിയാണ് ബലാകോട്ട് ഭീകര ക്യാമ്പിന്റെ നേതൃത്വം വഹിക്കുന്നത്. ക്യാമ്പ് പൂർണമായും തകർത്ത ആക്രമണം 21 മിനുട്ട് നീണ്ടു നിന്നു.
ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് പ്രതീക്ഷിച്ച് അതിർത്തിക്ക് സമീപമുള്ള ലോഞ്ച് പാഡുകളിൽ നിന്ന് ഭീകരരെ നേരത്തെ മാറ്റിയിരുന്നു. മസൂദ് അസറിനെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച പാകിസ്ഥാൻ ഇയാൾക്ക് നൂറ്റമ്പത് സൈനികരുടെ സുരക്ഷയും ഒരുക്കി. പാകിസ്ഥാനിൽ കടന്ന് ഒരാക്രമണം പ്രതീക്ഷിക്കാത്തതിനാൽ ബലാകോട്ടിൽ പ്രത്യേകിച്ച് വലിയ സുരക്ഷ ഒരുക്കിയിരുന്നുമില്ല.
ഇന്നലെ രാത്രി സുഖമായി ഉറങ്ങിക്കോളൂ പാകിസ്ഥാൻ വ്യോമസേന ഉണർന്നിരിക്കുന്നുണ്ട് എന്ന ട്വീറ്റ് ചെയ്തിരുന്നു പാകിസ്ഥാൻ. എന്നാൽ വെളുപ്പിന് 3:30 ന് ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞില്ല. പാക് അധീന കശ്മീരിൽ നിന്ന് ഒഴിവായാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാമെന്ന ഭീകരരുടെ കണക്കു കൂട്ടലും പിഴച്ചു.
ഇക്കുറി പൊറുക്കാൻ ഇന്ത്യ ഒരുക്കമായിരുന്നില്ല. അത്രയ്‌ക്ക് വേദനാജനകമായിരുന്നു ഇന്ത്യൻ സൈന്യത്തിനു മേൽ നടത്തിയ ചാവേർ ആക്രമണം.ഇത് പുതിയ ഹിന്ദുസ്ഥാനാണ് . ഈ ഹിന്ദുസ്ഥാൻ കടന്നുകയറുക മാത്രമല്ല കൊല്ലുകയും ചെയ്യുമെന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ സത്യമാക്കി പാകിസ്ഥാനിൽ കടന്നു കയറുക തന്നെ ചെയ്തു ഇന്ത്യ. ഭീരുക്കളെപ്പോലെയല്ല നേർക്ക് നേർ തന്നെ നേരിടാൻ തയ്യാറെന്ന് പ്രഖ്യാപിച്ച് ഇന്ത്യ മറുപടി നൽകുമ്പോൾ ഇനിയെന്ത് എന്ന ചിന്തയിലാണ് ലോകം.