ന്യൂഡൽഹി: അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർമാകുന്നതിനിടെ സേനാ തലവൻമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തിര യോഗത്തിൽ കര, വ്യോമ, നാവിക സേനാ മേധാവികൾക്ക് പുറമെ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തതായാണ് സൂചന.
വ്യോമസേന പൈലറ്റിനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതിന് ഇന്ത്യ ശക്തമായ താക്കീത് നൽകിയതിന് പിന്നാലെയാണ് സൈനിക തലവൻമാരുടെ യോഗം വിളിച്ചതെന്നതും ശ്രദ്ധേയമാണ്. പൈലറ്റ് അഭിനന്ദൻ വർദ്ധനെ സുരക്ഷിതമായി ഉടൻ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദർശിപ്പിച്ച നടപടിയ്‌ക്കെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചു.
മനുഷ്യാവകാശങ്ങളുടെയും,ജനീവ കൺവൻഷന്റെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയത്. പൈലറ്റ് എത്രയും വേഗം തിരികെയെത്തുമെന്നാണ് പ്രതീക്ഷ.സ്വന്തം മണ്ണിലെ ഭീകരരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാതെ പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുകയാണ്. രാജ്യ താല്പര്യം സംരക്ഷിക്കുന്ന നടപടി എടുക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.