ന്യൂഡൽഹി : പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കി ലോകരാഷ്‌ട്രങ്ങൾ . ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക,ബ്രിട്ടൻ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഐക്യരാഷ്‌ട്ര സഭ സെക്യൂരിറ്റി കൗൺസിലിൽ ആവശ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിനു കാരണക്കാരനായ അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.
2017ൽ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയായിരുന്നു അന്നും നീക്കം തടഞ്ഞിരുന്നത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ വിശദീകരണം. എന്നാൽ പാകിസ്ഥാന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ലോകരാഷ്‌ട്രങ്ങളുടെ ഈ നീക്കങ്ങളെ ചൈന എതിർക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.
എന്നാൽ ഈ സാഹചര്യത്തിലാണ് അമേരിക്കയും,ബ്രിട്ടനും,ഫ്രാൻസും ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിച്ചിരിയ്‌ക്കുന്നത്.പുൽവാമ ഭീകരാക്രമണം നിന്ദ്യവും,ഭീരുത്വപരവുമെന്ന് ഐക്യരാഷ്‌ട്ര സംഘടന പ്രസ്താവന ഇറക്കിയതും ചൈനയുടെ എതിർപ്പ് മറികടന്നാണ്.രാജ്യാന്തര തലത്തിൽ സമ്മർദ്ദം ശക്തമാകുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കാണുന്നത്.
അസറിനെ ആഗോളഭീകരരുടെ പട്ടികയിൽപ്പെടുത്തിയാൽ അന്താരാഷ്‌ട്ര യാത്രാവിലക്കുകൾ, സ്വത്തുക്കൾ മരവിപ്പിക്കുക തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികൾ അസറിനു നേരിടേണ്ടതായി വരും. പതിനഞ്ചു രാജ്യങ്ങളുടെ സുരക്ഷാ കൗൺസിലുകൾ കരിമ്പട്ടികയിൽ പെടുത്തിയിട്ടുളള ഭീകരസംഘടനയാണ് ജയ്‌ഷ് എ മുഹമ്മദ്.