കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായി കിടക്കുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള നേപ്പാളിന്റെ പുതിയ ഭൂപടത്തിന് ഉപരിസഭയുടെയും അംഗീകാരം. ഭരണഘടനാ ഭേദഗതിക്കായി കാത്തിരിക്കുകയാണ് നേപ്പാള്‍ ഭരണകൂടം. കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അന്താരാഷ്‌ട്ര മര്യാദകള്‍ എല്ലാം ലംഘിച്ചാണ് നേപ്പാള്‍ ഭൂപടം തിരുത്തിയത്. 1969 മുതല്‍ ഇന്ത്യ സൈനിക പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രദേശങ്ങളെ ചേര്‍ത്താണ് നേപ്പാള്‍ ഭൂപടം മാറ്റിവരച്ചത്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ചേർന്ന് ഭൂപടത്തിന് അംഗീകാരം നല്‍കിയതെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി ഡോ. ശിവ്മായ തുംബാഹാന്‍പേ അറിയിച്ചത്. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒലിയുടെ ഭാഗത്തു നിന്നും തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. ഇനി 72 മണിക്കൂര്‍ കൂടി വിഷയം സംബന്ധിച്ച ചോദ്യങ്ങള്‍ എഴുതി നല്‍കാന്‍ നേപ്പാള്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യക്കെതിരെ ചൈന 1962 നടത്തിയ യുദ്ധത്തിനിടെ 17 പോസ്റ്റുകളാണ് ഇന്ത്യ നേപ്പാള്‍ ഭരണകൂടവുമായി ചേര്‍ന്ന് സ്ഥാപിച്ചത്. യുദ്ധാനന്തരം കാളീ നദീതീരത്തെ പോസ്റ്റുകളില്‍ ഇന്ത്യയുടെ പരമ്പരാഗത അതിര്‍ത്തിയിലേത് മാറ്റിയിരുന്നില്ല. കാലാപാനി, ലിപൂലേക് ചുരം, ലിംപിയാധുര എന്നീ മേഖലകളിലെ പോസ്റ്റുകള്‍ നിലനില്‍ക്കേയാണ് നേപ്പാള്‍ അതേ പ്രദേശത്തെ ഉള്‍പ്പെടുത്തി ഭൂപടം മാറ്റിവരച്ചത്. നേപ്പാളിന്റെ നടപടി സശ്രദ്ധം നിരീക്ഷിക്കു കയാണെന്നും തികച്ചും അപലപനീയമായ നടപടിക്രമമാണ് നടന്നിരിക്കുന്നതെന്നും ചരിത്രപരമായ വസ്തുതകളൊന്നും നേപ്പാള്‍ പരിശോധിച്ചിട്ടില്ലെന്നും വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.















