തിരുവനന്തപുരം; സ്വപ്നയുമായി വ്യക്തിപരമായ ബന്ധമാണെന്നും വർഷങ്ങളായി അടുപ്പമുണ്ടെന്നും ശിവശങ്കർ. നയതന്ത്ര ബാഗുകളിലെ സ്വർണ്ണം പിടികൂടിയപ്പോൾ മാത്രമാണ് സ്വർണ്ണകള്ളക്കടത്തിന്റെ കാര്യം തന്നോട് സ്വപ്ന വ്യക്തമായി പറയുന്നതെന്നും ശിവശങ്കർ മൊഴി നൽകി. ബാഗുകൾ വിട്ടുകിട്ടാൻ സഹായത്തിന് സ്വപ്ന വിളിച്ചിരുന്നു.എന്നാൽ താൻ ഒന്നും ചെയ്തില്ലെന്നും അതുവരെ സ്വപ്നക്ക് ഇത്തരത്തിലുള്ള ഇടപാടുകൾ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്.
കൊച്ചി എൻഐഎ ഓഫീസിൽ വെച്ച് ഇന്നലെയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. വാട്ട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളെ സംബന്ധിച്ചുള്ള ചോദ്യത്തിന് ഒന്നും അറിയില്ല എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി .സ്വപ്നയേയും ശിവശങ്കരനേയും ഒരുമിച്ചിരുത്തിയാണ് ഇന്നലെ ചോദ്യം ചെയ്തത്.
ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതിനാൽ ലൈഫ് പദ്ധതിയെ പറ്റിയുള്ള ചോദ്യങ്ങളും ഉയർന്നുവന്നു.
ലൈഫ് പദ്ധതിയിൽ കമ്മിഷൻ തട്ടിയ സംഭവത്തിൽ താൻ ബന്ധപ്പെട്ടില്ല എന്നാണ് ശിവശങ്കർ പറഞ്ഞത് സ്വപ്നയും സമാനമായ മൊഴിയാണ് അന്വേഷണ സംഘത്തിന് നൽകിയത്.
ഫ്ലാറ്റിലും, ഹോട്ടലിലും വിദേശത്തും നിരന്തരം കൂടിക്കാഴ്‌ച്ചകൾ നടത്തിയിരുന്നു. ഒളിവിൽ പോയ ശേഷവും സ്വപ്ന ടെലിഫോൺ വഴി ശിവശങ്കറുമായി ബന്ധപ്പെട്ടിരുന്നു എന്നും ഇരുവരും സമ്മതിച്ചിട്ടുണ്ട്.
വ്യക്തിപരമായ അടുപ്പം മാത്രമാണ് സ്വപ്നയോടുള്ളതെന്ന നിലപാടിൽ ശിവശങ്കർ ഉറച്ച് നിൽക്കുകയാണ്
എന്നാൻ സ്വർണ കടത്തിനെ പറ്റി ശിവശങ്കറിന് ധാരണയുണ്ടായിരുന്നു എന്ന കണ്ടെത്തലാണ് ദേശീയ അന്വേഷണ ഏജൻസിക്കുള്ളത് . ശിവശങ്കറിന്റെ മൊഴിയിൽ അന്വേഷണ സംഘം ഒട്ടും തൃപ്തരല്ലെന്നാണ് സൂചന. ഡിജിറ്റൽ തെളിവുകളും മൊഴിയും പരിശോധിച്ചശഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കുറ്റപത്രം തയ്യറാകുമ്പോൾ മാത്രം ശിവശങ്കറിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കവും തള്ളികളയാനാവില്ല.
Comments