തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തും. ആദ്യ ഘട്ടം ഡിസംബർ എട്ടിനും രണ്ടാം ഘട്ടം ഡിസംബർ പത്തിനും മൂന്നാം ഘട്ടം ഡിസംബർ 14നും നടക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. മലപ്പുറം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകൾ മൂന്നാം ഘട്ടത്തിൽ ജനവിധി തേടും. ഡിസംബർ 16 ന് ഫലം പ്രഖ്യാപിക്കും.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19. പിൻവലിക്കാൻ ഉള്ള അവസാന തീയതി നവംബർ 23. ഇന്ന് മുതൽ മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്നു.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. മാസ്‌ക് ഗ്ലൗസ് സാനിറ്റൈസര്‍ സാമൂഹിക അകലം പാലിക്കല്‍ എന്നിവ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും നിര്‍ബന്ധമായി പാലിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. തെരഞ്ഞെടുപ്പ് 1199 സ്ഥാപനങ്ങളിലേക്കാണ് നടത്തുന്നത്. 941 ഗ്രാമ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും 6 കോർപ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
34744 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക. ഇതിന്റെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണ ബാധിതർക്കും ക്വാറന്റീനിൽ ഉള്ളവർക്കും പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കും.
മട്ടന്നൂർ മുൻസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി നവംബർ11 ന് അവസാനിക്കും. ഡിസംബർ 31 ന് മുൻപ് പുതിയ ഭരണ സമിതി നിലവിൽ വരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഗ്രഹം. അതിനനുസരിച്ചുള്ള പ്രവർത്തനനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments