മുംബൈ: ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി സുപ്രീം കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. ഇടക്കാല ജാമ്യം നിഷേധിച്ച ബോബൈ ഹൈക്കോടതി വിധിക്കെതിരെ അർണബ് നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. മഹാരാഷ്‌ട്രാ സർക്കാർ, മുംബൈ പോലീസ് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
ജാമ്യത്തിനായി അർണബിന് കീഴ്‌ക്കോടതിയെ സമീപിക്കാം. ഹൈക്കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ എസ്എസ് ഷിൻഡെ, എംഎസ് കാർനിക് എന്നിവർ അടങ്ങിയ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.
താലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവെ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ബുധനാഴ്ച അർണബിനെ അറസ്റ്റ് ചെയ്തത്. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായും ബലമായിയാണ് കസ്റ്റഡിയിൽ എടുത്തതെന്നും അർണബ് പരാതി ഉന്നയിച്ചിരുന്നു.
അലിബാഗിലെ ക്വാറന്റീൻ സെന്ററിൽ കഴിഞ്ഞിരുന്ന അർണബ് മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്. അടിയന്തര ജാമ്യത്തിന് കീഴ് കോടതിയെ സമീപിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചെങ്കിലും പിന്നീട് കേസ് ലിസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി അടക്കമുള്ളവർ അർണബിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നുവെന്നും അടിയന്തരാവസ്ഥയ്‌ക്ക് സമമെന്നുമായിരുന്നു ഉയർന്നുവന്ന പ്രതികരണങ്ങൾ.
















Comments