കൊച്ചി : സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് അടക്കമുള്ള അഞ്ച് ജില്ലകളാണ് നാളെ ബൂത്തിലെത്തുന്നത്. ഈ ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഓരോ വോട്ടും തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസാന വട്ട ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.
ഇരുമുന്നണികൾക്കും പുറമെ ജോസിനും ജോസഫിനും നിർണ്ണായകമാണ് കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലം. ജോസിന്റെ മുന്നണി മാറ്റത്തിലേക്ക് നയിച്ച കോട്ടയം ജില്ലാ പഞ്ചായത്തും മാണിയുടെ തട്ടകമായ പാലാ നഗരസഭയുമാണ് ശ്രദ്ധാ കേന്ദ്രങ്ങൾ. രണ്ടില ചിഹ്നം തിരിച്ചുകിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് വിഭാഗം. എന്നാൽ ജോസ് മുന്നണിമാറിയെങ്കിലും പാർട്ടി അണികൾ തങ്ങൾക്കൊപ്പമാണെന്നാണ് ജോസഫിന്റെ വാദം.
എറണാകുളത്ത് നിലവിൽ തങ്ങൾക്കുള്ള മേൽക്കൈ നിലനിർത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ എങ്ങനെയും കോർപ്പറേഷൻ ഭരണം അടക്കം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. കരുത്ത് കാട്ടാൻ ബിജെപിയും ശക്തമായി മത്സര രംഗത്തുണ്ട്. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകൾ,13മുനിസിപ്പാലിറ്റി,14ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പു നടക്കുന്നത്.
ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന ജില്ലകളാണ് തൃശൂരും പാലക്കാടും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പിലും നിലനിർത്താൻ അക്ഷീണ പ്രവർത്തനത്തിലാണ് ബിജെപി. സംസ്ഥാനത്ത് ആദ്യമായി ഭരണം ലഭിച്ച പാലക്കാട് നഗരസഭയിൽ തുടർഭരണം ലഭിക്കുന്നതോടൊപ്പം, നിരവധി നഗരസഭകളും പഞ്ചായത്തുകളും പിടിച്ചെടുക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജില്ലയിൽ യുഡിഎഫ് അനുകൂല സാഹചര്യമാണ് ഉള്ളത് എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതേസമയം ആധിപത്യം തുടരുമെന്നാണ് സിപിഎം പറയുന്നത്.
ഇരുമുന്നണികളും വലരെ പ്രതീക്ഷ വെച്ച് പുലർത്തുന്ന ജില്ലയാണ് വയനാട്. ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളുടെ 413 വാര്‍ഡുകളിലേക്കും 3 നഗരസഭകളുടെ 99 ഡിവിഷനുകളിലേക്കും 4 ബ്ലോക്ക് പഞ്ചായത്തുകളുടെ 54 ഡിവിഷനുകളിലേക്കും വയനാട് ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1857 സ്ഥാനാര്‍ത്ഥികളാണ്. മത്സര രംഗത്ത് ഉള്ളത് 869 പുരുഷ•ാരും 988 വനിതകളും. ഗ്രാമപഞ്ചായത്തിലേക്ക് 1308 പേരും നഗരസഭയിലേക്ക് 323 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 171 പേരും ജില്ലാ പഞ്ചായത്തിലേക്ക് 55 പേരും ജനവിധി തേടുന്നു.
Comments