തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. രാവിലെ 8 മണിക്ക് സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. 8.30 ഓടെ ആദ്യ ഫലസൂചനകൾ ലഭിക്കും. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി വാർഡുകളിലെ ഫലം 11.30 ഓടെ ഏകദേശം പൂർണ്ണമായി അറിയാൻ കഴിയും.
എറണാകുളത്താണ് ഏറ്റവും അധികം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉള്ളത്. 28 കൗണ്ടിംഗ് സെന്ററുകളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, തൃശൂർ- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- 7, കണ്ണൂർ- 20, കാസർഗോഡ്- 9 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം.
കോവിഡ് ബാധിതർക്കു വിതരണം ചെയ്ത സ്‌പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക.
സാമൂഹ്യ അകലം ഉറപ്പു വരുത്തി പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാകും കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ ക്രമീകരിക്കും. കൗണ്ടിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും.
ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.
Comments