തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിത്തന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനറുമാണെന്ന്് മന്ത്രി എകെ ബാലൻ. ഇവരുടെ സഹായമില്ലായിരുന്നെങ്കിൽ ഇത്ര വലിയ വിജയം കിട്ടുമായിരുന്നില്ല. ചെന്നിത്തലയ്‌ക്ക് അഭിനന്ദനങ്ങളെന്നും മന്ത്രി പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എകെ ബാലൻ.
‘രണ്ടു തരത്തിലാണ് പ്രതിപക്ഷം ഞങ്ങളെ സഹായിച്ചത്. ഒന്ന് കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ട്, ലൈഫ് മിഷൻ ഉൾപ്പെടെ നാല് മിഷനുകളും തങ്ങൾ അധികാരത്തിലെത്തിയാൽ ഇല്ലാതാക്കുമെന്ന് പറഞ്ഞു. അതുപോലെ തന്നെ ഇന്നേവരെ ഒരു പാർട്ടിയും മുന്നണിയിൽ ചേർത്തിട്ടില്ലാത്ത ജമാ അത്ത് ഇസ്ലാമിയെ മുന്നണിയിൽ ചേർക്കും, അധികാരം കിട്ടിയാൽ അവർക്കും പങ്ക് നൽകുമെന്ന് പറഞ്ഞു. ഇതാണ് കേരള ജനത തിരിച്ചിറിഞ്ഞത്’ എകെ ബാലൻ പറഞ്ഞു.
ഇതുപോലെ വിഡ്ഢിത്തം നിറഞ്ഞ തീരുമാനങ്ങൾ അവർ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇത്ര വലിയ വിജയം എൽഡിഎഫിന് ലഭിക്കില്ലായിരുന്നു. പ്രതിപക്ഷ നേതൃ സ്ഥാനം ചെന്നിത്തല രാജിവയ്‌ക്കുമോ എന്ന് ചോദിച്ച മന്ത്രി ആരോപണങ്ങൾ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
Comments