പാലക്കാട് നഗരസഭയിൽ ബിജെപി വീണ്ടും ഭരണത്തിലെത്തി. 49 സീറ്റുകളിൽ 28 എണ്ണത്തിൽ ബിജെപി വിജയിച്ചു.തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ തന്നെ വിജയം കുറിച്ച് മുന്നേറിയ സ്ഥാനാർത്ഥികളെല്ലാം പാലക്കാട് ആർഎസ്എസ് ആസ്ഥാനത്ത് ഒത്തുകൂടി. ആർഎസ്എസിന്റെയും ബിജെപിയുടെയും മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ബിജെപിയുടെ മുതിർന്ന നേതാക്കൾ വിജയിച്ച സ്ഥാനാർത്ഥികളെ ആദരിച്ചു.
യു.ഡി.എഫ് 14 സീറ്റുകളിലും എൽ.ഡി.എഫ് 6 സീറ്റുകളിലും ജയിച്ചപ്പോൾ വെൽഫയർ പാർട്ടി ഒരു സീറ്റിലാണ് ജയിച്ചത്. 2 സീറ്റ് യുഡിഎഫ് വിമതർക്കാണ്. കഴിഞ്ഞ പ്രാവശ്യം 24 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്.പുതിയ വാർഡുകൾ പിടിച്ചെടുത്തും ഭരണത്തിലുളളവ ഏറെക്കുറെ നിലനിലനിർത്തിയുമാണ് ബിജെപിയുടെ ഭരണത്തുടർച്ച.
സീറ്റ് വിഭജനചർച്ച കോൺഗ്രസിൽ പലരുടെയും സസ്പെൻഷനിലാണ് കലാശിച്ചത്. ഇതിന്റെ ക്ഷീണം തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. പാർട്ടിക്കുള്ളിലെ ഏകോപനമില്ലായ്മയും നേതൃത്വത്തിന്റെ താൽപര്യക്കുറവുമായിരുന്നു സിപിഎംന്റെ ക്ഷീണത്തിന് കാരണം. 12 മുതൽ 13 വാർഡുകൾവരെ നേടുമെന്നായിരുന്നു സിപിഎം അവകാശപ്പെട്ടത്.
Comments