കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എം. ശിവശങ്കറിന് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യം അനുവദിച്ചു.അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്.സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി അനുവദിച്ചത്. എന്നാൽ ഇ.ഡി. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ പുറത്തിറങ്ങാൻ കഴിയില്ല.
ഡോളർ കടത്തുകേസിൽ എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ശിവശങ്കർ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിച്ചു. പ്രിൻസിപ്പൽ ജില്ല സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്.
കേസിൽ ശിവശങ്കറിനെ 27ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. 15 കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വാദിച്ചു. ഇതേ തുടർന്നാണ് കോടതിയുടെ ഉത്തരവ്.
സർക്കാർ ഉദ്യോഗസ്ഥനാണെന്നും പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്നും ഇക്കാരണത്താൽ കുറ്റപത്രം നിലനിൽക്കില്ലെന്നുമായിരുന്നു ശിവശങ്കറിന്‍റെ വാദം.ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് നാല് ദിവസം മുൻപാണ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിർണായക നടപടികൾ. മസ്‌കത്തിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ശിവശങ്കറിന്‍റെ നിർദേശ പ്രകാരം സ്വപ്നയ്‌ക്ക് ജോലി നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ലഫീർ മുഹമ്മദിന്‍റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ സ്വപ്ന കോളേജിൽ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നു.
Comments