വാഷിംഗ്ടൺ:ഇന്ത്യയിലെ കാർഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക. ഇന്ത്യയിലെ കാർഷിക നിയമങ്ങൾ വിപണികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നാണ് അമേരിക്കയുടെ അഭിപ്രായം. സ്വകാര്യ നിക്ഷേപവും ഇതിലൂടെ ആകർഷിക്കപ്പെടും. കാർഷിക നിയമവുമായി ബന്ധപ്പെട്ട മോദി സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബൈഡൻ ഭരണകൂടം അറിയിച്ചു. ഇന്ത്യയിൽ കാർഷിക നിയമങ്ങളോടുള്ള അഭിപ്രായവ്യത്യാസം ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണെന്നും ബൈഡൻ വ്യക്തമാക്കി.
ജനാധിപത്യം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സമാധാനപരമായ പ്രതിഷേധം മാത്രമെ അംഗീകരിക്കാനാവൂ.
അമേരിക്കൻ സർക്കാരും കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് അറിയിച്ചു. സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും സ്വത്വമാണെന്നും ഇന്ത്യൻ സുപ്രീം കോടതി പോലും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ കാർഷിക മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ് കാർഷിക നയമങ്ങളെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) വിശേഷിപ്പിച്ചിരുന്നു. ”കാർഷിക നിയമനിർമ്മാണം ഇന്ത്യയിലെ കാർഷിക മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ്”, ഐഎംഎഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജെറി റൈസ് വ്യക്തമാക്കി. കാർഷിക നിയമങ്ങളിലൂടെ കർഷകർക്ക് നേരിട്ട് കരാറുണ്ടാക്കാമെന്നും ഇടനിലക്കാരുടെ പങ്ക് ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
















Comments