തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. പൊങ്കാലക്കൊരുങ്ങി അനന്തപുരിയും ക്ഷേത്രപരിസരവും. കൊറോണ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തോടെയാണ് ഇക്കൊല്ലത്തെ ചടങ്ങുകൾ നടക്കുക. രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും.
അനന്തപുരി യാഗശാലയായി മാറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആറ്റുകാൽ പൊങ്കാലക്കായി നാടും നഗരവും അവസാനഘട്ട ഒരുക്കത്തിലാണ്. ആർഭാടങ്ങളെല്ലാം ഒഴിവാക്കി കർശന നിയന്ത്രണത്തോടെയാണ് പൊങ്കാല സമർപ്പണം. കൊറോണ പശ്ചാത്തലത്തിൽ പണ്ടാരഅടുപ്പിൽ മാത്രമാണ് ഇക്കൊല്ലം പൊങ്കാല. രാവിലെ 10.20 ന് ശുദ്ധപുണ്യാഹത്തിന് ശേഷം 10.50ന് പണ്ടാര അടുപ്പിൽ തീ പകരും. ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെ പൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കമാകും.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭക്തരെല്ലാം വീടുകളിൽ തന്നെ പൊങ്കാലയിടും. ക്ഷേത്ര ദർശനം കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. പ്രധാന ചടങ്ങായ കുത്തിയയോട്ടം ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. 10 വയസിനും 12 വയസിനും മദ്ധ്യേയുളള ബാലികമാർക്ക് മാത്രമാണ് താലപ്പൊലിയിൽ പങ്കെടുക്കാൻ അനുമതി ഉള്ളത്. പൊങ്കാല ശേഷം രാത്രി ഏഴരയോടെ ആചാരപ്രകാരം പുറത്തെഴുന്നള്ളിപ്പ് നടത്തും. രാത്രി 11 മണിയോട് കൂടി എഴുന്നള്ളിപ്പ് തിരികെ ക്ഷേത്രത്തിലെത്തും.
ഞായറാഴ്ച നടക്കുന്ന കുരുതി തർപ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവുക. കൊറോണ മാനദണ്ഡത്തോടെ കർശന നിയന്ത്രണത്തിലാണ് പൊങ്കാലയും ചടങ്ങുകളും നടക്കുക. പോലീസ്, അഗ്‌നിശമന സേന, തുടങ്ങിയവരുടെ സേവനവും ക്ഷേത്രത്തിൽ ലഭ്യമാണ്.
Comments