മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം കടുപ്പിച്ച് എൻഐഎ. ഫെബ്രുവരി 17ന് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെ മരിച്ച മൻസുക് ഹിരണുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. സച്ചിൻ വാസിന്റെ ആഡംബര കാറിൽ വച്ച് പത്ത് മിനിറ്റോളം ഇരുവരും സംസാരിച്ചുവെന്നും എൻഐഎ പറയുന്നു.
ദക്ഷിണ മുംബൈയിൽ വച്ച് ഓലെ കാറിലാണ് മൻസുക് എത്തിയത്. മുലുന്ദ് എയ്‌റോളി റോഡിൽ വച്ച് തന്റെ വാഹനത്തിന് തകരാറ് സംഭവിച്ചത് കൊണ്ടാണ് ഓലെ കാബിൽ എത്തിയതെന്നാണ് മൻസുക് അറിയിച്ചത്. മുംബൈ പോലീസ് ആസ്ഥാനത്ത് നിന്നും തന്റെ ആഡംബര കാറിലാണ് സച്ചിൻ വാസെ പുറപ്പെട്ടത്. സിഎസ്എംടിയ്‌ക്ക് പുറത്ത് ട്രാഫിക് സിഗ്നലിൽ പച്ച തെളിഞ്ഞിട്ടും വാസെ പോകാതെ കിടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ റോഡ് മുറിച്ചെത്തിയ മൻസുക് സച്ചിന്റെ കാറിൽ കയറി. പത്ത് മിനിറ്റിന് ശേഷം ഇറങ്ങി. തുടർന്ന് കാർ പോലീസ് ആസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.
യാത്രയ്‌ക്കിടെ മൻസുകിന് നിരവധി തവണ ഫോൺ കോൾ വന്നതായി ഓലെ കാർ ഡ്രൈവർ എൻഐഎയ്‌ക്ക് മൊഴി നൽകിയിരുന്നു. അതിനിടെ സച്ചിൻ വാസ് ഉപയോഗിച്ച രണ്ട് ആഡംബര കാറുകൾ കൂടി എൻഐഎ കണ്ടെത്തി. ഇതിലൊരെണ്ണം ശിവസേന പ്രവർത്തകനായ വിജയ്കുമാർ ഗൺപത് ഭോസ്ലെയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ആഡംബര കാറിൽ നിന്നും നോട്ടെണ്ണൽ മെഷീൻ, 5 ലക്ഷം രൂപ, വസ്ത്രങ്ങൾ, മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ കാറിന്റെ ലൈസൻസ് എന്നിവയും കണ്ടെത്തി.
സച്ചിൻ വാസിന്റെ ഓഫീസിലും കഴിഞ്ഞ ദിവസം എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലാപ്‌ടോപ്പ്, ഐപാഡ്, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്നലെ പുലർച്ചെവരെ നീണ്ടിരുന്നു. നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. കേസിൽ അസിസ്റ്റന്റ് കമ്മീഷണർ അടക്കം ഏഴ് പേരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിയ്‌ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. കാർ കൈവശം വച്ചിരുന്ന മൻസുകിനെ ഈ മാസം അഞ്ചിന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തന്റെ ഭർത്താവിനെ സച്ചിൻ വാസ് കൊലപ്പെടുത്തിയതാണെന്നാണ് ഭാര്യയുടെ ആരോപണം. മൻസുകിന്റെ കൈയ്യിൽ നിന്നും ഫെബ്രുവരി 18ന് മോഷണം പോയ വാഹനം സച്ചിന്റെ പക്കലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സച്ചിൻ വാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്.
















Comments