സുക്മ: ഛത്തീസ്ഗഢിലെ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 15 പേരെ വധിച്ചുകൊണ്ട് സൈനിക മുന്നേറ്റം. ഇതിനിടെ 21 സൈനികർ വനത്തിനുള്ളിൽ കുടുങ്ങിയെന്നും റിപ്പോർട്ടുണ്ട്. കനത്ത ഏറ്റുമുട്ടൽ നടക്കുന്ന സുക്മ-ബീജാപൂർ പ്രദേശത്തെ വനമേഖലയിലാണ് സൈനികർ നിലയുറപ്പിച്ചിരുന്നത്. പോരാട്ടം ശക്തമാക്കാൻ അമിത് ഷാ നിർദ്ദേശിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താനായി സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിംഗ് ഛത്തീസ്ഗഢിൽ എത്തിയിട്ടുണ്ട്.
താരേം മേഖലയിൽ ഒളിയാക്രമണത്തിലൂടെയാണ് സൈനികരെ പ്രതിരോധിക്കാൻ കമ്യൂണിസ്റ്റ് ഭീകരർ ശ്രമിച്ചത്. വീരചരമമടഞ്ഞ ജവാന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ആദാരഞ്ജലികൾ അർപ്പിച്ചു. സൈനികരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി ഇരുവരും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടലിൽ അഞ്ചു സൈനികർക്കാണ് വീരമൃത്യു സംഭവിച്ചത്. പരിക്കേറ്റ 24 ജവാന്മാരെ റായ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഇന്തോ-ടിബറ്റൻ പോലീസ് സേനാ വിഭാഗം കമ്യൂണിസ്റ്റ് ഭീകർക്ക് നേരെ കനത്ത ആക്രമണവും റെയ്ഡും നടത്തിയിരുന്നു. അന്ന് ഭീകരരിൽ നിന്നും ഉഗ്രശേഷിയുള്ള നിരവധി ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
Comments