തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1,700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതുവരെ കേരളത്തിൽ ഈടാക്കികൊണ്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ 400– 500 രൂപ വരെ പരിശോധനാ നിരക്കുള്ളപ്പോഴായിരുന്നു കേരളത്തിൽ രോഗികളെ കഴുത്തറുക്കുന്ന രീതി സ്വകാര്യ സ്ഥാപനങ്ങൾ നടപ്പാക്കികൊണ്ടിരുന്നത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പരിശോധനാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഉൾപ്പെടെയുളള പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നിരുന്നു.മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെയാണ് നിരക്ക് വർദ്ധനവ് ഏറ്റവും അധികം ബാധിച്ചിരുന്നത്.
ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമായതിനാലാണ് നിരക്ക് കുറച്ചതെന്നാണ് ഇപ്പോൾ മന്ത്രി കെ.കെ ശൈലജ നൽകുന്ന വിശദീകരണം. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് എന്നിവ ഉൾപ്പെടെയാണു പുതിയ നിരക്ക്. ഈ നിരക്ക് മാത്രമേ അംഗീകൃത ലാബുകളും ആശുപത്രികളും ഈടാക്കാവൂ.
















Comments