തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ധ്യാപിക മരിച്ചു. മല്ലപ്പള്ളി മുക്കൂർ പുന്നമണ്ണിൽ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ അദ്ധ്യാപികയുമായ അനീഷ പ്രദീപ് (32) ആണ് മരിച്ചത്. മെയ് ഏഴിനാണ് അനീഷയ്‌ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.
രോഗം സ്ഥിരീകരിച്ചതോടെ അനീഷയും കുടുംബവും ക്വാറന്റീനിൽ ആയിരുന്നു. രണ്ട് ദിവസം പിന്നിട്ടപ്പോൾ അനീഷയ്‌ക്ക് ശ്വാസംമുട്ടൽ കൂടി. ഇതോടെ നാഗർകോവിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെയ് 12ന് കൊറോണ നെഗറ്റീവ് ആയതിനെ തുടർന്ന് അനീഷയെ ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലേക്ക് വരുന്നവഴി അനീഷക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകൾക്കും വേദന രൂക്ഷമായി. തുടർന്ന് നടത്തിയ ചികിത്സയിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു.
നാഗർകോവിലെ ഡോക്ടർമാക്ക് ആദ്യം ബ്ലാക്ക് ഫംഗസ് ആണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല. മെയ് 16നാണ് ഇത് സ്ഥിരീകരിക്കുന്നത്. 18ന് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറിനാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം വ്യാഴാഴ്ച കൊറോണ പ്രോട്ടോകോൾ പാലിച്ചു നടത്തും.
















Comments