വാഷിംഗ്ടണ്‍: ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊരുങ്ങി അമേരിക്ക നയം പരിഷ്ക്കരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സെപ്തംബര്‍ 11നുള്ളില്‍ സൈനികരെ പിന്‍വലിച്ചശേഷമുള്ള മേഖലയിലെ പ്രവര്‍ത്തന പദ്ധതിയാണ് തയ്യാറാക്കുന്നത്. അമേരിക്ക പൂര്‍ണ്ണമായും അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതിനെ ശക്തിയുക്തം സഖ്യസേനകള്‍ എതിര്‍ത്തിട്ടും തീരുമാനം മാറിയിട്ടില്ല.
അഫ്ഗാനില്‍ നിന്നു പിന്മാറിയാലും മേഖലയിലെ ഭീകരരുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനും അഫ്ഗാന്‍ ഭരണകൂടത്തിന് പിന്തുണനല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നതുമാകും സ്വീകരിക്കുന്ന നിലപാട്. തങ്ങള്‍ പിന്മാറിയാലും അഫ്ഗാനിലെ ഒരോ ഭീകരരുടെ ചലനങ്ങളും തിരിച്ചറിയാനുള്ള ശേഷി അമേരിക്കയ്‌ക്കുണ്ടെന്നും രാഷ്‌ട്രീയ-സൈനിക വിഭാഗം ഉപമേധാവി ജനറല്‍. മാത്യൂ ജി. ട്രോലിംഗര്‍ പറഞ്ഞു.
അമേരിക്കയുടെ പിന്മാറ്റത്തോടെ രണ്ടു സാദ്ധ്യതകളാണുള്ളതെന്നും വിലയിരുത്തപ്പെടുന്നു. ഒന്നുകില്‍ അഫ്ഗാന്‍ സൈന്യം താലിബാന്‍റെ ഭീകരത ഇല്ലാതാക്കും. അതല്ലെങ്കില്‍ താലിബാന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് മേല്‍ അധീശത്വം നേടും. രണ്ടു സാഹചര്യവും മുന്നില്‍ കണ്ടുള്ള അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്നാണ് സൂചന.
ഇതിനിടെ അയല്‍രാജ്യങ്ങളായ ഇന്ത്യയോടും പാകിസ്താനോടുമുള്ള അമേരിക്കയുടെ സൗഹാര്‍ദ്ദം മേഖലയില്‍ ഉപയോഗിക്കാനുള്ള സാദ്ധ്യത സജീവമാണ്. ഒപ്പം ഐക്യരാഷ്‌ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയുടെ ഇടപെടലുകള്‍ മുന്‍നിര്‍ത്തി ഏഷ്യയിലെ ഭീകരര്‍ക്കെതിരെ അമേരിക്ക നീങ്ങുന്നുമുണ്ട്.
അല്‍ഖ്വായ്ദയ്‌ക്കെതിരെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിക്കപ്പെട്ടതിന് ശേഷമാണ് അഫ്ഗാനിലേക്ക് അമേരിക്ക പട നയിച്ചത്. തുടക്കത്തില്‍ രണ്ടു ലക്ഷത്തിലധികം സൈന്യത്തെ അണിനിരത്തി അതിശക്തമായ ആക്രമങ്ങളിലൂടെയാണ് ഇസ്ലാമിക ഭീകരര്‍ക്കെതിരെ അമേരിക്ക വിജയം നേടിയത്. അഫ്ഗാന്‍ പാകിസ്താന്‍ അതിര്‍ത്തികടന്നു അമേരിക്ക നേടിയത് ഐതിഹാസിക വിജയമായിരുന്നു. എന്നാല്‍ പതിനായിരക്കണക്കിന് സൈനികരെ യാണ് അമേരിക്കയ്‌ക്ക് നഷ്ടപ്പെട്ടത്. സൈനികരെ വിദേശത്തേക്ക് അയക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് അമേരിക്കയിലെ ജനങ്ങള്‍ ഭരണകൂടത്തിന് മേല്‍ ഉയര്‍ത്തിയത്.
















Comments