കാബൂൾ: അമേരിക്കയ്‌ക്കെതിരെ തുറന്ന എതിർപ്പുമായി താലിബാൻ ഭീകരർ. അഫ്ഗാനിൽ നിന്ന് സൈനികരെ പിൻവലിച്ചതിനുശേഷവും മേഖലയിലൊരിടത്തും സൈനികതാവളം പാടില്ലെന്ന ഭീഷണിയുമായാണ് താലിബാൻ രംഗത്തെത്തിയത്. അഫ്ഗാന്റെ അയൽ രാജ്യങ്ങളോടാണ് തങ്ങളുടെ മുന്നറിയിപ്പെന്നും താലിബാൻ വ്യക്തമാക്കി.
അമേരിക്കയ്‌ക്ക് സൈനിക താവളമൊരുക്കാൻ സഹായം നൽകിയാൽ ആക്രമിക്കുമെന്ന പ്രകോപനപരമായ സന്ദേശമാണ് നൽകിയത്. അമേരിക്ക സൈനിക താവളത്തിനായി പാകിസ്താനെ ബന്ധപ്പെട്ടതിന് പിന്നാലെയാണ് താലിബാന്റെ ഭീഷണി. എന്നാൽ പാകിസ്താനുമായി മാത്രമാണ് നേരിട്ട് താലിബാൻ സംസാരിച്ചിട്ടുള്ളു എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ സൈനികരെ പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ച വിവരം അഫ്ഗാനിലെ അമേരിക്കൻ പ്രതിനിധി സ്ഥിരീകരിച്ചു. സെപ്തംബർ 11 ന് അഫ്ഗാനിലെ അവസാന സൈനികനും മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാത്രമല്ല മേഖലയിലൊരിടത്തും സൈനിക താവളമെന്ന തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥനായ സോണി ലെഗ്ഗാറ്റ് അറിയിച്ചു.
സൈനിക താവളത്തിനായി അമേരിക്ക ഔദ്യാഗികമായി നടത്തിയ നീക്കത്തെ പാകിസ്താൻ രണ്ടാഴ്ച മുന്നേ തള്ളിയിരുന്നു. വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പാകിസ്താൻ സെനറ്റ് കമ്മറ്റിയിലും തീരുമാനം അറിയിച്ചിട്ടുണ്ട്. അഫ്ഗാനിലെ തനതുസമൂഹത്തെ ഒരു വിദേശശക്തി ഇനിയും ഭരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് താലിബാൻ അറിയിച്ചതെന്നും ഖുറേഷി സെനറ്റ് പ്രസംഗത്തിൽ അറിയിച്ചു.
















Comments